പാലക്കാട്: സ്വർണമാല വൃത്തിയാക്കി നൽകാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശിയെ പൊലീസ് കൈയ്യോടെ പൊക്കി. സംഭവത്തിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. കാടാങ്കോട് മണ്ണാർക്കാട്ടുപറമ്പ് സ്വദേശിനിയുടെ ഒന്നേകാൽ പവന്റെ ലോക്കറ്റടക്കമുള്ള സ്വർണമാലയാണ് തോമാകുമാർ ഊരിവാങ്ങിയത്. സ്വർണം വൃത്തിയാക്കും മുമ്പ് വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കിക്കാണിച്ച് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ, സ്വർണമാല വാങ്ങിയശേഷം തിരിച്ചുനൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഇതോടെ യുവതി ആളുകളെ കൂട്ടി തോമാകുമാറിനെ പിടിച്ചുവെക്കുകയും പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് സ്വർണപ്പണിക്കാരനെ വിളിച്ച് സ്റ്റേഷന് പരിസരത്ത് വെച്ച് ദ്രാവകം മൺചട്ടിയിൽ ഒഴിച്ച് കത്തിച്ച് രാസവസ്തുക്കൾ ഉപയോഗിച്ച് ഉരുക്കി. രാസപ്രവർത്തനങ്ങൾക്കു ശേഷം 7.170 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് തോമകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പാലക്കാട് ടൗൺ സൗത്ത് എസ്.എച്ച്.ഒ. ഷിജു ടി. എബ്രഹാം, എസ്.ഐ വി. ഹേമലത, അഡീഷണൽ എസ്.ഐ വി. ഉദയകുമാർ, എസ്.സി.പി.ഒമാരായ എം. സുനിൽ, സുനിൽദാസ്, ആർ. ഷൈനി, സി.പി.ഒ മാരായ എസ്. സജീന്ദ്രൻ, സി. രാജീവ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |