ചേർത്തല: കർഷകനായ യുവഡോക്ടർക്ക് കർഷകദിനത്തിൽ ആശുപത്രിയിലെ അത്യാഹിത വാർഡിൽ ആദരം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ 30 വർഷമായി തരിശുകിടന്ന കടംപൊഴി പന്ത്രണ്ട് ഏക്കറോളം പാടശേഖരത്ത് കൃഷിയിറക്കാൻ മുൻകൈയെടുത്ത, വാർഡിലെ താമസക്കാരനായ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ.അനീഷിനെയാണ് ഇന്നലെ ആദരിച്ചത്.
ചടങ്ങിന്റെ വിവരം നേരത്തേതന്നെ സംഘാടകർ ഡോക്ടറെ അറിയിച്ചിരുന്നെങ്കിലും രാവിലെ എട്ടുമുതൽ രണ്ടു വരെ ആശുപത്രിയി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ഉള്ളതിനാൽ എത്താൻ കഴിയില്ലെന്ന് ഡോക്ടർ സംഘാടകരെ അറിയിച്ചു. ഇതോടെ ഡോക്ടറെ അത്യാഹിതത്തിൽ നേരിട്ടെത്തി ആദരിക്കാൻ സംഘാടകരും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉച്ചയ്ക്ക് ഒന്നോടെ ആശുപത്രിയിലെത്തി. എല്ലാവരെയും പെട്ടെന്ന് ക്യാഷ്വാലിറ്റിയിൽ കണ്ട ഡോക്ടർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നെ കാര്യം പിടികിട്ടി.
പ്രസിഡന്റ് ഗീതാ കാർത്തികേയൻ പൊന്നാടയണിയിച്ചു. കൃഷി ഓഫീസർ ജാനിഷ് റോസ് ജേക്കബ് പൂക്കൾ കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, കൃഷി അസിസ്റ്റന്റ് സുരേഷ്, വാർഡംഗം മിനി പവിത്രൻ, എൻ.പി. ധനുഷ്, സി.സിലീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡോക്ടർക്ക് പുറമേ യുവ കർഷകൻ സുജിത്ത് സ്വാമി, സിവിൽ പൊലീസ് ഓഫീസർ സബനീഷ്, വാർഡ് മെമ്പർ ബൈരഞ്ജിത്ത്, വാർഡ് വികസന സമിതി കൺവീനർ ധനുഷ് എന്നിവർ ചേർന്നാണ് പാടശേഖത്തിൽ നെൽകൃഷി ചെയ്യുന്നത്. ഉമ നെൽ വിത്താണ് ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |