സംസ്ഥാന ബഡ്ജറ്റിൽ നീക്കിവച്ചത്: മൂന്നുകോടി രൂപ
പട്ടാമ്പി: വാടക കെട്ടിടത്തിൽ നിന്ന് സ്വന്തമായൊരു ഓഫീസിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് പട്ടാമ്പി അഗ്നിശമന സേന. സ്ഥലമേറ്റെടുപ്പ് ജോലികൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷമായി പട്ടാമ്പി അഗ്നിശമന സേന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ മൂന്നുകോടി രൂപ ഇതിനായി നീക്കിവെച്ചിരുന്നു. തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എയും നഗരസഭാ അധികൃതരും ചേർന്നാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. പട്ടാമ്പി പഴയചന്ത പ്രവർത്തിച്ചിരുന്ന ഭാഗത്തെ 20 സെന്റ് സ്ഥലം പട്ടാമ്പി നഗരസഭ ഇതിനായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഏറ്റെടുക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ബഡ്ജറ്റിൽ വകയിരുത്തിയതു മുതൽ പട്ടാമ്പി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കെട്ടിട നിർമ്മാണത്തിനായി ശ്രമം തുടങ്ങിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ തന്നെ രൂപരേഖ തയ്യാറാക്കുന്നതിനും കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം രേഖപ്പെടുത്തി തരാനും വേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങൾ നൽകാനും ജില്ലാ ഫയർ ആൻഡ് റസ്ക്യു ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ പട്ടാമ്പി നഗരസഭാ സെക്രട്ടറിയോട് നഗരസഭയുടെ കൈവശമുള്ള 20 സെന്റ് ഭൂമി വിട്ടൊഴിയുന്നതിനുള്ള അസൽ അപേക്ഷയും നികുതി റസീറ്റിന്റെ പകർപ്പും കുടിക്കട സർട്ടിഫിക്കറ്റും നൽകാൻ വില്ലേജ് ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറും ഒറ്റപ്പാലം സബ് കളക്ടറുമാണ് ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിട്ടുള്ളത്.
വെയിലും മഴയും കൊണ്ട് വാഹനങ്ങൾ
അഗ്നിശമന നിലയത്തിൽ സ്റ്റേഷൻ ഓഫീസറടക്കം 13 പേരുണ്ട്. സൗകര്യം കുറവായതിനാൽ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റും ഒരു ഫസ്റ്റ് റസ്പോൺസ്ഡ് വാഹനവും ജീപ്പും ഓഫീസിനു മുന്നിൽ പാതയോരത്ത് ഭാഗികമായി വെയിലും മഴയുമേറ്റാണ് നിറുത്തിയിട്ടിരിക്കുന്നത്.
സ്ഥലമേറ്റെടുക്കൽ പൂർത്തിയായ ഉടനെ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കതികാനുമതിയും നേടി അഗ്നിശമനനിലയത്തിന്റെ കെട്ടിടം വേഗം പണിയാനാകും.
- പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |