SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.20 PM IST

നിരത്തിലെ ഒരുനിമിഷത്തെ അശ്രദ്ധ ജീവിതം തകർക്കും: ആർ.ശരത്ചന്ദ്രൻ

പടി. കല്ലട: നിരത്തിലെ ഒരുനിമിഷത്തെ അശ്രദ്ധ ജീവിതത്തിലെ സന്തോഷങ്ങളും സ്വപ്നങ്ങളും തകർക്കുമെന്ന് കുന്നത്തൂർ ജോ. ആർ.ടി.ഒ ആർ. ശരത്ത്ചന്ദ്രൻ പറഞ്ഞു. കേരളകൗമുദിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും കല്ലട സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വെസ്റ്റ് കല്ലട എച്ച്.എസ്.എസിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒരു ദിവസം 14 പേർ റോഡ് അപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ പത്തിരട്ടിപ്പേർ ഗുരുതരമായി പരിക്കേറ്റ് മരിച്ചതിന് തുല്യമായ അവസ്ഥയിലേക്ക് മാറുന്നു. 140 ഓളം അപകടങ്ങളാണ് സംസ്ഥാനത്ത് ഒരു ദിവസം ഉണ്ടാകുന്നത്. റോഡ് അപകടങ്ങളിൽ മരിക്കുന്നതിൽ അധികവും 16നും 29നും ഇടയിൽ പ്രായമുള്ളവരാണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയും അപകടങ്ങളിൽപ്പെടുകയും ചെയ്യുന്നവരുടെയും എണ്ണവും ഉയരുകയാണ്. ഇങ്ങനെ ചെറുപ്പക്കാരും വിദ്യാർത്ഥികളും മരിക്കുമ്പോൾ രക്ഷാകർത്താക്കളുടെ ഒരായിരം സ്വപ്നങ്ങളാണ് തകരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഗതാഗത നിയമങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ അവസ്ഥയിൽ ഇപ്പോൾ കർശനമാക്കിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് നേരത്തെ 1500 രൂപ മാത്രമായിരുന്നു പിഴ. ഇപ്പോഴത് 25000 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷാകർത്താവ് 3 വർഷം തടവ് അനുഭവിക്കേണ്ടി വരും. ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്തവരുടെയും ചെറുപ്പക്കാരുടെയും രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണം. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടത് സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്നും ശരത്ചന്ദ്രൻ പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഷിജു റോഡ് സുരക്ഷാ ക്ലാസ് നയിച്ചു. കല്ലട സൗഹൃദം കൂട്ടായ്മ രക്ഷാധികാരി കെ. മഹേന്ദ്രൻ സ്വാഗതവും വെസ്റ്റ് കല്ലട എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെ. ജോയി ജോസഫ് നന്ദിയും പറഞ്ഞു. കേരളകൗമുദി പടിഞ്ഞാറെ കല്ലട ലേഖകൻ അനിൽ തോപ്പിൽ, കല്ലട സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ എം. ഭദ്രൻ, ശിവകുമാർ ചൂളൂത്തറ, പ്രമോദ് കണത്താർകുന്നം, ബിജു സുഗത, മനോജ് ദിനേശൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വാഹനം ഓടിക്കാൻ ഡ്രൈവിംഗ്

പഠനം മാത്രം പോര: പി. ഷിജു

വാഹനം ഓടിക്കാൻ ഡ്രൈവിംഗ് മാത്രം അറിഞ്ഞാൽ പോരെന്നും റോഡിന്റെ ഭാഷ അടക്കമുള്ള ഗതഗാത ചട്ടങ്ങൾ കൃത്യമായി പഠിക്കുകയും പാലിക്കുകയും വേണമെന്നും ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജു പറഞ്ഞു.

റോഡിലെ വരകളും വക്കുകളിൽ കാണുന്ന ചിഹ്നങ്ങളുമാണ് റോഡിന്റെ ഭാഷ. ആ ഭാഷ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള ആശയവിനിമയശേഷി കൂടി ആർജ്ജിക്കണം. എല്ലാ ഗതാഗതനിയമങ്ങളും പാലിച്ചാൽ സ്വയം അപകടത്തിൽപ്പെടില്ല. എല്ലാവരും നിയമങ്ങൾ പാലിച്ചാൽ അപകടങ്ങൾ ഒഴിവാകും. സ്വീഡൻ ഈ ലക്ഷ്യത്തിലേക്ക് എത്തിയിട്ടുണ്ട്. അതിന് പിന്നിൽ കഠിനമായ യത്നമുണ്ട്. സംസ്ഥാനത്ത് ഒരു വർഷം മുപ്പത്തയ്യായിരത്തോളം അപകടങ്ങളാണ് ഉണ്ടാകുന്നത്. 4200 പേർ പ്രതിവർഷം മരിക്കുന്നു. ഇതിന്റെ പത്തിരട്ടിയോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. റോഡിൽ അമിത വേഗതയിൽ പോകുന്നത് ഹീറോയിസമാണെന്ന ചിന്ത ചെറുപ്പക്കാർക്കുണ്ട്. അത് തെറ്റിദ്ധാരണയാണ്. ഗതാഗത നിയമങ്ങൾ ലംഘിച്ച് ഹീറോയിസം കാണിക്കുന്നവർ അപകടത്തിൽപ്പെട്ട് ജീവിതത്തിൽ സീറോയായി മാറുമെന്ന ചിന്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.