തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിലെ ഒറ്റക്കൽ മണ്ഡപത്തിന് താഴെ ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിശ്വക്സേനന്റെ പ്രതിഷ്ഠ. വിഷ്ണുവിന്റെ അംശമായ വിശ്വക്സേനൻ കൈയിൽ ശംഖുചക്രം, ദണ്ഡ്, വരമുദ്ര എന്നിവയോടെ താമരയിൽ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠയുള്ളത്. ശ്രീപദ്മനാഭന്റെ വിഗ്രഹത്തിന് സമാനമായി കടുശർക്കര യോഗത്തിലാണ് വിശ്വക്സേന വിഗ്രഹവും നിർമ്മിച്ചിട്ടുള്ളത്. വിഷ്ണുവിന് സമർപ്പിക്കുന്ന എല്ലാ വസ്തുക്കളും വിശ്വക്സേനനെ കാണിക്കണമെന്ന വിശ്വാസമുണ്ട്.
ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകൾ ബോധിപ്പിക്കുന്നത് വിശ്വക്സേനന് മുന്നിലാണ്. 300 വർഷത്തോളം പഴക്കമുള്ള വിശ്വക്സേന വിഗ്രഹം പുനരുദ്ധരിക്കാനുള്ള നടപടികളിലാണ് ക്ഷേത്ര ഭരണാധികാരികൾ . ദേവപ്രശ്ന വിധിപ്രകാരം ശയന ബിംബത്തിന്റെയും ഉപദേവതാ ബിംബങ്ങളുടെയും ന്യൂനതകൾ പരിഹരിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിഗ്രഹത്തിന്റെ കേടുപാടുകൾ തീർക്കുന്നത്.
ഇതിന്റെ ഭാഗമായി വിശ്വക്സേനന്റെ ബിംബം നിർമ്മിക്കുന്ന കരിങ്ങാലിത്തടിയുടെ തൈലാധിവാസം ആരംഭിച്ചു. അഷ്ടവർഗ കൂട്ട് കൊണ്ടുണ്ടാക്കുന്ന തൈലത്തിൽ 21 ദിവസം കരിങ്ങാലിത്തടി സൂക്ഷിക്കും. അതിനുശേഷമാകും മറ്റ് നടപടികൾ.
ശ്രീകോവിലിലെ ഒറ്റക്കൽ മണ്ഡപത്തിന്റെ മേൽക്കൂരയുടെയും താഴ്വാരത്തിന്റെയും കേടുപാടുകൾ തീർക്കാൻ വേണ്ടിയുള്ള പണികളും ഉടൻ തുടങ്ങും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി, കാണിപ്പയ്യൂർ അടക്കമുള്ളവരാണ് സമിതിയിലുള്ളത്. ഈ മാസം അവസാനത്തോടെ എസ്റ്റിമേറ്റ് തയ്യാറാവുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |