കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിലെ പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും. ഇയാളെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അർഷാദിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൃത്യം നടത്താൻ കാരണമായത് ലഹരി - സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് ചെയ്യുന്ന സമയത്ത് അർഷാദിൽ നിന്ന് എം.ഡി.എം.എ, ഒരു കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹെറോയിൻ തുടങ്ങിയവ പിടികൂടിയിരുന്നു. ഈ സമയം സുഹൃത്തായ അശ്വന്തും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു.
ലഹരി മരുന്ന് കൈവശം വച്ച കേസിൽ അർഷാദിനെയും അശ്വന്തിനെയും ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും. തുടർന്ന് കോടതിയുടെ അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിനായി അർഷാദിനെ എറണാകുളത്തെത്തിക്കുക. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്.
ഫ്ളാറ്റിൽ സജീവും അർഷാദും മാത്രം
കൊല നടത്തിയെന്ന് പൊലീസ് സംശയിക്കുന്ന അർഷാദ് ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല. ഫ്ലാറ്റിന്റ ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അർഷാദ്. കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അർഷാദിന്റെ സുഹൃത്താണ്. അംജാദ് വഴിയാണ് സജീവ് ഉൾപ്പെടെയുള്ളവരെ അർഷാദ് പരിചയപ്പെട്ടത്. രണ്ടാഴ്‌ചയായി അർഷാദ് സജീവിന്റെ മുറിയിലായിരുന്നു താമസം. കൊല നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ലാറ്റിൽ.
ടൂറിലായിരുന്ന മറ്റ് മൂന്നുപേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോൺ എടുത്തില്ല. പകരം സജീവിന്റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതകം പുറത്തായതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി. അർഷാദിനെതിരെ കൊണ്ടോട്ടിയിൽ മോഷണക്കേസുള്ളതായും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |