കോട്ടയം. കള്ളച്ചിരിയും ഓടക്കുഴലും മയിൽപ്പീലിയും ചൂടി കുഞ്ഞിക്കണ്ണൻമാർ. വനമാലയണിഞ്ഞ് നാണത്തോടെ ഗോപികമാർ. നാടും നഗരവും കൃഷ്ണ ഭക്തിയിൽ അലിഞ്ഞു. ചിലർക്ക് കരച്ചിൽ. ചിലർക്ക് കുസൃതി. ഭക്തിയോടെ നാമം ജപിച്ച് അമ്മമാരും.
മഞ്ഞപ്പട്ടണിഞ്ഞ് പീലിത്തിരുമുടികെട്ടി വെണ്ണ കട്ടുണ്ടും ഓടക്കുഴലൂതിയും ഉണ്ണിക്കണ്ണൻമാരും ആനന്ദ നൃത്തമാടി ഗോപികമാരും വീഥികളെ അമ്പാടിയാക്കി. കൊവിഡ് മൂലം രണ്ട് വർഷത്തിന് ശേഷമാണ് ഇക്കുറി ഘോഷയാത്ര നടന്നത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ അമ്മമാരടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ശ്രീകൃഷ്ണചരിതം ദൃശ്യങ്ങളാക്കിയ രഥങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയെ വർണാഭമാക്കി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ 400 ആഘോഷങ്ങളിലായി ആയിരംകേന്ദ്രങ്ങളിലാണ് മഹാശോഭായാത്രകൾ നടന്നത്.
കൊവിഡ് ലോക് ഡൗണിന് ശേഷം വിപുലമായി നടന്ന ശോഭായാത്രകളിലും കലാപരിപാടികളിലും വൻ ഭക്തജന പങ്കാളിത്തമുണ്ടായി. ക്ഷേത്രങ്ങളിൽ ഗോപൂജകളും വിശേഷാൽ പൂജകളും നടന്നു. നഗരത്തിൽ വിവിധ ശോഭായാത്രകൾ തിരുനക്കരയിൽ സംഗമിച്ചു. റബർ ബോർഡ് ചെയർമാൻ ഡോ.സവാർ ധനാനിയ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |