കോഴിക്കോട്: കേന്ദ്രത്തിലായാലും കേരളത്തിലായാലും പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ അക്കാദമിക് താത്പര്യങ്ങളേക്കാൾ രാഷ്ട്രീയ താത്പര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ. കരിക്കുലത്തിൽ രാഷ്ട്രീയം ഒളിച്ചുകടത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. സംശുദ്ധമായ ലക്ഷ്യത്തോടെയല്ല പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്. അക്കാദമിക് വിഷയങ്ങളിലുള്ള ചർച്ചകൾക്ക് പകരം വിവാദങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. 'പാഠ്യപദ്ധതി പരിഷ്‌ക്കരണം: നയങ്ങൾ സമീപനങ്ങൾ' എന്ന വിഷയത്തിൽ കെ.എസ്.ടി.യു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസത്തിന് തത്തുല്യമായ പ്രാധാന്യം നൽകിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ആൺകുട്ടികളേക്കാൾ അധികം പെൺകുട്ടികൾ പഠിക്കുന്ന മാതൃകാസംസ്ഥാനം. മത, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയും പരിഷ്‌ക്കർത്താക്കളുടെയും സംഭാവനയുടെ ഫലമായാണ് കേരളത്തിൽ ഇത് സംഭവിച്ചത്. അതിനാൽ ഈ സംസ്ഥാനത്തിന് ലിംഗനീതിയുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്. ഇത്തരത്തിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന് പകരം വിവാദങ്ങളിൽ ചെന്നുചാടുകയാണ് സർക്കാർ ചെയ്യുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുക,ഗേൾസ് ഹൈസ്‌കൂൾ മാറ്റി മിക്‌സഡ് സ്‌കൂളാക്കുക, ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കുക ഇവയൊക്കെ ചെയ്താൽ തുല്യത വരുമെന്ന വാദം വിഡ്ഢിത്തമാണ്. ഒരു ബഞ്ചിലിരുന്ന് പഠിച്ചാൽ സ്ത്രീസമത്വം വരുമെന്നത് അർത്ഥമില്ലാത്ത കാര്യമാണ്. പഠനപ്രക്രിയയിലും ബോധന നിലവാരത്തിലും സമൂലമായ മാറ്റംവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.യു പ്രസിഡന്റ് കരീം പടുകുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ചെറിയ മുഹമ്മദ് മോഡറേറ്ററായി. ഡോ.കെ.വി മനോജ് വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് എസ്.കെ സജീഷ്, കെ.എം അഭിജിത്, അഡ്വ. പി. ഗവാസ്, എന്നിവർ പ്രസംഗിച്ചു. എം. അഹമ്മദ് സ്വാഗതവും ബഷീർ ചെറിയാണ്ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |