ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റിന്റെ തകർപ്പൻ വിജയം. സിംബാബ്‌വെ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം 30.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (81*) ശുഭ്മാൻ ഗില്ലും (82*) മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ മൂന്ന് മത്സരപരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 40.2 ഓവറിൽ 189 റൺസിന് ആൾ ഔട്ടായി. 35 റൺസെടുത്ത നായകൻ റെഗിസ് ചക്കാബ്വയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു. ദീപക് ചഹർ, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. സിംബാബ്‌വെ ബാറ്റിംഗ് നിരയെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും നിലയുറപ്പിക്കാൻ ബൗളർമാർ അനുവദിച്ചില്ല. ഒൻപതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും(33) റിച്ചാർഡ് എൻഗാറാവയും (34) കൂട്ടിച്ചേർത്ത 70 റൺസാണ് ആതിഥേയരെ 189ലെത്തിച്ചത്. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഗിൽ 72 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 82 റൺസ് നേടി. ശിഖർ ധവാൻ 113 പന്തുകളിൽ നിന്ന് ഒൻപത് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 81 റൺസെടുത്തത്. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഗിൽ-ധവാൻ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്‌വെയ്ക്ക് സാധിച്ചില്ല. ഇരുവരും ആദ്യ വിക്കറ്റിൽ 192 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. 30-ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടി ധവാനാണ് ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |