തിരുവനന്തപുരം: വിനോദസഞ്ചാരമേഖല കൂടുതൽ ജനകീയമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ കെട്ടിടങ്ങളാണ് വിനോദസഞ്ചാരമെന്ന കാഴ്ചപ്പാട് സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കേരള വികസനവും ടൂറിസം സാദ്ധ്യതകളും എന്നവിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിനോദസഞ്ചാര കേന്ദ്രമുണ്ടായാൽ തങ്ങളുടെ ജീവിതം മാറുമെന്ന ബോദ്ധ്യം ജനങ്ങളിലുണ്ടാവണം. ജനങ്ങൾ കൂടി ടൂറിസത്തിന്റെ ഭാഗമാകുന്ന നിലയുള്ള ജനകീയത ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകണം. അങ്ങനെ ചെയ്താൽ ഓരോ പൗരനും തങ്ങളുടെ നാട്ടിലെ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കും. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയപ്പോൾ അതിൽ ഒന്ന് കേരളമായിരുന്നു. അത് ജനങ്ങളുടെ ഇടയിൽ വേണ്ടത്ര പ്രചരിപ്പിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറായില്ല. മറ്റൊരു സംസ്ഥാനത്തെ കുറിച്ചായിരുന്നെങ്കിൽ ഇതിന് വലിയ പ്രചാരണം ലഭിച്ചേനേ. വിനോദസഞ്ചാര വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികൾ ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. നെഗറ്റീവായ വാർത്തകൾ ടൂറിസം മേഖലയെ ബാധിക്കാതിരിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം. അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. അവയെ കുറിച്ച് ഫീച്ചറുകൾ നൽകാനും വളർത്തി കൊണ്ടുവരാനും നിർദേശങ്ങൾ അവതരിപ്പിക്കാനും മാദ്ധ്യമങ്ങൾ തയ്യാറാകണം. ദേശീയ പാതാ വികസനം, മലയോര ഹൈവേ, തീരദേശ പാത എന്നിവയിലൂടെ യാത്രാപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ലാപ്രസിഡന്റ് സാനു ജോർജ് തോമസ് അദ്ധ്യക്ഷനായി. പ്രൊഫ..കെ.വി തോമസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ്‌കുമാർ, എം.ആർ.നാരായണൻ, അനിൽ ജോർജ് , ഡി.ചന്ദ്രസേനൻ നായർ, എൻ.നാസർ, മുഹമ്മദ് റസീഫ് തുടങ്ങിയവർ സംസാരിച്ചു. ആർ.കിരൺ ബാബു സ്വാഗതവും ജോയ് നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |