ഗുരുവായൂർ : താലപ്പൊലിയുടെ അകമ്പടിയിൽ ഘോഷയാത്രകളും ഉറിയടിയും ജീവത എഴുന്നള്ളത്തും ക്ഷേത്ര നഗരിയിലെത്തിയപ്പോൾ ഗുരുപവനപുരി വൃന്ദാവനമായി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലുമായിരുന്നു ഘോഷയാത്രകൾ നടന്നത്. ഇരുഘോഷയാത്രകളും ക്ഷേത്ര നഗരി വലം വെച്ച് കിഴക്കേ നടയിൽ സമാപിച്ചു.
ഉച്ചതിരിഞ്ഞ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലും എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലും ഘോഷയാത്രകൾ നടന്നു. രാത്രി നായർ സമാജത്തിന്റെ നേതൃത്വത്തിൽ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയിൽ കെട്ടുകാഴ്ച്ചയും നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും നടന്നു.
ജന്മാഷ്ടമി ആഘോഷനിറവിൽ വീഥികൾ
തൃശൂർ : ശ്രീകൃഷ്ണജയന്തി ആഘോഷനിറവിൽ വീഥികൾ അമ്പാടികളായി. ക്ഷേത്രങ്ങളിലും മറ്റും നല്ല തിരക്കായിരുന്നു. കൃഷ്ണ - രാധവേഷങ്ങളും പുരാണ വേഷങ്ങളും ധരിച്ച് ചെറു ശോഭയാത്രകൾ സംഗമിച്ച് വലിയശോഭയാത്രകളായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ 22 കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രകൾ പാറമേക്കാവ് പരിസരത്ത് സംഗമിച്ചു. തുടർന്ന് ശോഭ യാത്ര നഗരംചുറ്റി വടക്കുന്നാഥ മൈതാനിയിൽ സമാപിച്ചു. കൃഷ്ണരാധ വേഷധാരികൾക്ക് പുറമേ നിശ്ചലദൃശ്യങ്ങളും ഗോപികാനൃത്തവും ഉറിയടിയും അകമ്പടിയായി.
ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആർ.സുധാകുമാരി, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി.സുധാകരൻ, ബി.ജെ.പി നേതാക്കളായ എ.നാഗേഷ്, അഡ്വ.കെ.കെ.അനീഷ്കുമാർ, വി.ശ്രീനിവാസൻ, പി.കെ.ശിവദാസ്, വി.എൻ.ഹരി, കൗൺസിലർമാരായ എ.പ്രസാദ്, പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ബാലഗോകുലം തൃശൂർ മേഖലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന 900 ശോഭായാത്രകൾ 200 കേന്ദ്രങ്ങളിലായി സമാപിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ ശീവേലിക്ക് എറണാകുളം ശിവകുമാർ തിടമ്പേറ്റി. മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |