കാസർകോട്: മാട്രിമോണിയൽ വെബ് സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഡോക്ടറെന്ന് വിശ്വസിപ്പിച്ചു യുവതിയിൽ നിന്നും എട്ടു ലക്ഷത്തോളം രൂപ കൈക്കലാക്കിയ മംഗളുരു സൂറത് കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയെ(33) കാസർകോട് സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ.പ്രേംസദൻ, സൈബർ സെൽ എസ് ഐ പി. കെ അജിത്, എസ് ഐ ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തു. മാസങ്ങളായി പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുന്ന പ്രതിയുടെ ലൊക്കേഷൻ പിൻതുടർന്നുമാണ് വളരെ നാടകീയമായി പ്രതിയുടെ മംഗലാപുരം സുറത്കലിലുള്ള വീട്ടിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്തത്.
മംഗളുരു ആശുപത്രിയിൽ ഫാർസിസിസ്റ്റ് ആയി ജോലി ചെയ്യുന്ന കാസർകോട് ടൗണിന് സമീപം താമസിക്കുന്ന 24 കാരിയിൽ നിന്നാണ് പ്രണയം നടിച്ചു പണം തട്ടിയത് .ആശുപത്രി തുടങ്ങാൻ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. മംഗളൂരു കെ. എം സി ആശുപത്രിയിലെ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായി അടുപ്പം കൂടിയത്. വ്യാജ അക്കൗണ്ടിൽ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി അതിൽ നിന്നാണ് യുവതിയെ ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ബന്ധം കലശലായതോടെ യുവാവിനെ കെണിയിൽ വീണ യുവതി രണ്ടാഴ്ചയ്ക്കകം എട്ട് ലക്ഷം രൂപ കൈമാറി. സാമ്പത്തിക ബുദ്ധിമുട്ട് ആണെന്നും പണം വരുന്ന വഴികളെല്ലാം അടഞ്ഞുപോയി എന്നും പറഞ്ഞാണ് പണം തട്ടിയത്. യുവതി തട്ടിപ്പാണെന്ന് തിരിയുമ്പോഴേക്കും എല്ലാം ബ്ലോക്ക് ചെയ്ത് ബിനോയ് ഷെട്ടി മുങ്ങിയിരുന്നു. ഇതേ തുടർന്നാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രതി രണ്ടുവർഷം മുമ്പ് മറ്റൊരു കല്ല്യാണം കഴിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സൈബർ സെൽ ഇൻസ്‌പെക്ടർ കെ.പ്രേംസദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |