ന്യൂഡൽഹി: മാനഭംഗ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ സുപ്രീംകോടതിയെ സമീപിച്ചു. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഷാനവാസ് ഹുസൈനെതിരെ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഹർജി അടുത്ത ആഴ്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡൽഹി സ്വദേശി 2018ലാണ് ഷാനവാസ് ഹുസൈനെതിരെ മാനഭംഗ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ, പരാതി വ്യാജമെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു കോടതി നിർദ്ദേശം. പ്രത്യേക കോടതിയും ഈ ഉത്തരവ് ശരിവച്ചു. ഇതിനെതിരെ ഷാനവാസ് ഹുസൈൻ നൽകിയ ഹർജി ബുധനാഴ്‌ച ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി ജഡ്ജി ആശ മേനോൻ നൽകിയ നിർദ്ദേശം.
കേസ് രജിസ്റ്റർ ചെയ്താൽ രാഷ്ട്രീയ ജീവിതം തകരുമെന്നായിരുന്നു ഹർജിയിൽ ഷാനവാസ് ഹുസൈൻ വ്യക്തമാക്കിയത്. തന്റെ സഹോദരനുമായുളള വിവാഹത്തർക്കത്തെ തുടർന്നാണ് ആരോപണമെന്ന് ഷാനവാസ് ഹുസൈൻ പറയുന്നു. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി ഹർജി അടുത്ത ആഴ്ച് പരിഗണിക്കാനായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |