ആലപ്പുുഴ: ജില്ലയിൽ ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 23 മുതൽ വിതരണം ആരംഭിക്കും. മഞ്ഞ, നീല, പിങ്ക്, വെള്ള ഇനങ്ങളിലായി ജില്ലയിൽ 6,14,646 റേഷൻകാർഡുകളാണ് ഉള്ളത്. ഇതിൽ 40ശതമാനം കുടുംബങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെയാണ്.
റേഷൻ കടകൾ വഴിയും സപ്ളെകോയുടെ സൂപ്പർ മാർക്കറ്റ് വഴിയുമാണ് കിറ്റുകളുടെ വിതരണം. കഴിഞ്ഞ വർഷവും പ്രളയത്തിനും കിറ്റുകൾ വിതരണം നടത്തിയ ഇനത്തിൽ റേഷൻകടയുടമകൾക്ക് വിതരണക്കൂലി ഇപ്പോഴും ലഭിക്കാനുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗുജറാത്തിൽ നിന്ന് ഉപ്പ് എത്തുവാൻ വൈകിയിരുന്നു. കടൽ മാർഗം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിയത്.
എ.എ.വൈ (മഞ്ഞ) വിഭാഗത്തിലുള്ള 50,000ൽ അധികം കാർഡുടമകൾക്കാണ് അദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുക. റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങളുടെ അടിസ്ഥാനത്തിലാകും വിതരണം. കാർഡിന്റെ അവസാനത്തെ അക്കം പൂജ്യം, ഒന്ന് എന്നിവയിൽ അവസാനിക്കുന്നവർക്കാണ് ആദ്യം.
പച്ചരി ഒത്തിരി
റേഷൻകടകളിൽ പുഴുക്കലരിയേക്കാൾ കൂടുതൽ പച്ചരിയാണ് എത്തിയിട്ടുള്ളത്. കുത്തരിയും വെള്ളയരിയും ഇത്തവണ 35ശതമാനമാണ് ലഭിച്ചത്. ഇത് കാർഡ് ഉടമകളെ ബുദ്ധിമുട്ടിലാക്കും. മാവേലി, ലാഭം സ്റ്റോറുകളിൽ നിന്ന് സബ്സിഡി ഇനത്തിൽ അഞ്ചുകിലോ അരി മാത്രമാണ് ലഭിക്കുക. കേന്ദ്രം ആഗസ്റ്റ് മാസം 65ശതമാനം പച്ചരിയാണ് അനുവദിച്ചത്.
കിറ്റിലെ ഇനങ്ങൾ (ഗ്രാമിൽ)
* ചെറുപയർ.............500
* തുവരപരിപ്പ്...........250
* ഉണക്കലരി.............500
* തേയില...................100
* വെളിച്ചെണ്ണ............500
* ശർക്കര വരട്ടി.........100
* ഏലയ്ക്ക..................... 20
* അണ്ടിപ്പരിപ്പ്............100
* മിൽമാ നെയ്യ്.......... 50
* മുളക് പൊടി.............100
* മഞ്ഞൾപ്പൊടി..........100
* പഞ്ചസാര..............1000
* ഉപ്പ്..........................1000
* തുണി സഞ്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |