തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് നിയമനം നൽകാനുള്ള നടപടി ഗവർണർ സ്റ്റേ ചെയ്തതിനെതിരേ കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ നൽകുന്ന കേസിൽ സർക്കാർ കക്ഷിയായേക്കില്ല. നിയമനം നടത്തുന്നത് സർവകലാശാലയാണെന്നും, ഉത്തരവാദിത്തം വി.സിക്കാണെന്നും മന്ത്രി ആർ.ബിന്ദുവും, സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. വി.സിക്കും സിൻഡിക്കേറ്റിനും അഭിമുഖ സമിതിക്കുമടക്കം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടികൾ സ്റ്റേ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാവും സർവകലാശാല കേസ് നൽകുക.
ഗവർണർ ജനാധിപത്യത്തിന്റെ അന്തസുയർത്തി: വി.മുരളീധരൻ
കണ്ണൂർ സർവകലാശാലയിലെ ബന്ധു നിയമനത്തിന് തടയിട്ട ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഗവർണറുടെ നടപടി കേരളത്തിന് അഭിമാനകരമായ തീരുമാനമാണെന്നും സി.പി.എം നേതാക്കളെ കുത്തി തിരുകാനുള്ള സ്ഥാപനങ്ങളല്ല സർവകലാശാലകളെന്ന് അദ്ദേഹം ഈ തീരുമാനത്തിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.
സിവിക് ചന്ദ്രന്റെ കേസിൽ ന്യായാധിപൻ നടത്തിയ പ്രസ്താവന ഒരിക്കലും അദ്ദേഹത്തിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.പാലക്കാട്ടെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയതയാണ്.ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണന വച്ചാകാമെന്നും മുരളീധരൻ പറഞ്ഞു.
വി.സി കോടതിയെ സമീപിക്കുന്നത് അച്ചടക്ക ലംഘനം:ചെന്നിത്തല
ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കോടതിയെ സമീപിക്കുന്നത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലെ തീരുമാനം പ്രഥമദൃഷ്ട്യ തെറ്റാണെന്നു ബോദ്ധ്യപ്പെട്ടത് കൊണ്ടാണു സർവകലാശാല നിയമത്തിലെ വകുപ്പ് 7.3 പ്രകാരം അന്വേഷണം നടത്താനും മേൽനടപടികൾ മരവിപ്പിക്കാനും ചാൻസലർ ഉത്തരവിട്ടത്. സർവകലാശാലയുടെ ഏത് ചട്ടപ്രകാരമാണു വി.സി കോടതിയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കണം.സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വി.സി ചാൻസലർക്കെതിരെ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ തടഞ്ഞത് ആരും മറന്നിട്ടില്ല.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനക്കാര്യമായതുകൊണ്ടാണ് സർക്കാർ
ഇക്കാര്യത്തിൽ കണ്ണടക്കുന്നത്.ഇത് സർവകലാശാലകളുടെ വിശ്വാസ്യതയേയും ഭരണ സംവിധാനത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നാടകമെന്ന് പ്രിയ വർഗീസ്
തന്റെ നിയമനം തടഞ്ഞത് രാഷ്ട്രീയ നാടകമാണെന്നും, തന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ ഇത് തുടങ്ങിയെന്നും പ്രിയ വർഗീസ് ഫെയ്സ് ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇതും, ഫോണിലൂടെ ലഭിച്ച മാദ്ധ്യമ ഭീഷണിയും അതിജീവിച്ചാണ് അഭിമുഖത്തിന് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |