ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് രാഷ്ട്രീയ താത്പര്യത്തോടെ തന്നെയെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ധ്യാപന യോഗ്യതയില്ലാത്തയാൾ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവർണർ പ്രതികരിച്ചു. ചാൻസലർ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥാനയ വി.സി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കുമെന്നും ഗവർണർ ഡൽഹി കേരളഹൗസിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമന നടപടികളിൽ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നു. സർവകലാശാലകളിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാൻസലർ എന്ന നിലയിൽ എന്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടന അനുവദിച്ചു നൽകിയ അധികാരങ്ങൾ രാജ്ഭവനുണ്ട്. അതിനെ തിരുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. യോഗ്യതയില്ലാത്ത ഒരു വ്യക്തി അവിടെ നിയമിക്കപ്പെട്ടു. ആ വ്യക്തിയുടെ പങ്കാളി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഈ നിയമനം നടന്നത്. അതൊരു രാഷ്ട്രീയനിയമനമാണ് എന്നതിൽ എന്താണ് സംശയമെന്നും ഗവർണർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |