തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നടന്ന എല്ലാ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷിച്ച് റദ്ദാക്കാൻ ഗവർണർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ സർക്കാർ പി.എസ്.സിക്ക് വിടണം. നിയമവിരുദ്ധ നിയമനത്തിനുള്ള കണ്ണൂർ സർവകലാശാലയുടെ ശ്രമത്തെയാണിപ്പോൾ ഗവർണർ തന്റെ അധികാരമുപയോഗിച്ച് തടഞ്ഞത്. നിയമനം റദ്ദാക്കിയത് നിയമപരമായിട്ടായതിനാൽ ഗവർണർ ഇപ്പോഴാണ് ശരി ചെയ്തത്.
സർവകലാശാലകളിലെ അദ്ധ്യാപകജോലി സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി റിസർവ് ചെയ്തിരിക്കുകയാണ്. സർവകലാശാല ഭേദഗതിബിൽ നിയമസഭയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതും ഇഷ്ടക്കാരെ വൈസ്ചാൻസലർമാരാക്കി അദ്ധ്യാപകനിയമനത്തിൽ ക്രമക്കേട് നടത്താൻ ലക്ഷ്യമിട്ടാണ്. വി.സിമാർ സർക്കാരിന് മുന്നിൽ അടിമകളെപ്പോലെ നിൽക്കും.
നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ കോടതിയിൽ പോകുമെന്ന് പറയുന്നത് അനീതി പുന:സ്ഥാപിക്കാനാണ്. അങ്ങനെയെങ്കിൽ യു.ഡി.എഫും നിയമവഴി തേടും. നിയമവിരുദ്ധ നിയമനങ്ങൾ റദ്ദാക്കാൻ ഗവർണർക്കധികാരമുണ്ട്. ഗവർണർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ പ്രതിപക്ഷമെതിർക്കും. കണ്ണൂർ വി.സിയെ ഗവർണർ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനീതി കാട്ടിയിട്ട് ബി.ജെ.പിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |