കൊച്ചി: സംവിധായകൻ പി. ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. വ്യാജ പരാതി നൽകിയതിന് കേസെടുക്കും. പരാതിക്കാരിയുടെ ഫോണുകൾ സ്വിച്ച് ഒഫ് ആണെന്നും താമസസ്ഥലം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2010ൽ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് എളമക്കരയിലെ പ്രമുഖ ഗാനരചയിതാവിന്റെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് 2022 ഫെബ്രുവരി അഞ്ചിന് കണ്ണൂർ സ്വദേശി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും നൽകിയ പരാതി. പ്രത്യേക അന്വേഷണ സംഘത്തിൽ അംഗമായ വൈക്കം ഇൻസ്പെക്ടർ കെ.ജി. കൃഷ്ണൻ പോറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസിന്റെ കണ്ടെത്തൽ
സംഭവം നടന്നെന്ന് പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ വന്നതായി കണ്ടെത്താനായില്ല. പ്രിന്റ് ചെയ്ത പരാതിയിൽ കൃത്യം നടന്ന സ്ഥലത്തിന്റെ ഭാഗം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പൊലീസ് കമ്മിഷണർ ഓഫീസിൽ വച്ച് ഇത് എഴുതിച്ചേർത്തതാണ്.
ദിലീപിന്റെ സുഹൃത്ത് വ്യാസൻ എടവനക്കാട്, സംവിധായകൻ ശാന്തിവിള ദിനേശ്, ദിലീപ് ഫാൻസ് അസോസിയേഷൻ ഭാരവാഹി റിയാസ്, സംവിധായകൻ ജോൺ ഡിറ്റോ തുടങ്ങിയവർ ഉപയോഗിക്കുന്ന ഫോൺ നമ്പരുകൾ കേസ് സംബന്ധിച്ച് പരസ്പരം ബന്ധപ്പെട്ടിരുന്നു.
പരാതിക്കാരി വിവാഹ ഉടമ്പടി കരാറിൽ ബലമായി ഒപ്പുവയ്പിച്ചതിന്റെ മനോവിഷമത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഗുരുവായൂരിലെ ലോഡ്ജിൽ 2013 സെപ്തംബർ 29ന് തൂങ്ങിമരിച്ച സംഭവത്തിൽ ഇവരെ ആത്മഹത്യാപ്രേരണ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ് സുരേഷ് തലശേരിയിൽ വച്ച് മരിച്ചതാണെന്നും അവിടെ കേസുണ്ടെന്നും മറ്റും പരാതിക്കാരി പറഞ്ഞത് കളവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |