കൊച്ചി: മദ്ധ്യപ്രദേശിൽ കാറിൽ സഞ്ചരിക്കവേ പ്രളയത്തിൽപ്പെട്ട് കാണാതായ ആർമി ക്യാപ്ടൻ
കൊച്ചി മാമംഗലം ഭാഗ്യതാര നഗറിൽ നിർമ്മൽ ശിവരാജിന്റെ (31) മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ സംസ്കാരം. ജബൽപൂർ കരസേനാ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഭാര്യ ലഫ്റ്റനന്റ് ഗോപീചന്ദ്രയെ കണ്ടശേഷം തിങ്കളാഴ്ച രാത്രി പച്മാർഗിയിലെ ആർമി എഡ്യുക്കേഷൻ കോർ സെന്ററിലേക്ക് മടങ്ങുമ്പോഴായിരുന്നു കാർ പ്രളയത്തിൽപെട്ട് ഒഴുകിപോയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ പൂർണമായും തകർന്ന നിലയിൽ കാർ കണ്ടെത്തി. അവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരത്തായിരുന്നു മൃതദേഹം. നിർമ്മൽ സഞ്ചരിച്ചിരുന്ന റോഡിൽ പ്രളയ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അദ്ദേഹം അക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച രാത്രി എട്ടോടെ നാട്ടിലുള്ള അമ്മയെയും 8.30ന് ഭാര്യയെയും മൊബൈലിൽ ബന്ധപ്പെട്ടിരുന്നു. മഴ കാരണം റോഡിൽ കടുത്ത ഗതാഗത തടസമുള്ള കാര്യം പറഞ്ഞെങ്കിലും അപായ സാദ്ധ്യതയുള്ളതായി അറിയിച്ചിരുന്നില്ല. ഒൻപത് മണിയോടെ വീട്ടുകാർ തിരികെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് മാതാപിതാക്കൾ ആർമി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്നാണ് തെരച്ചിൽ തുടങ്ങിയത്. കാറിന്റെ ജി.പി.എസ് സിഗ്‌നൽ ലഭിച്ചെങ്കിലും എവിടെയാണെന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്കൂബ ഡൈവിംഗും നീന്തലും വശമുള്ള നിർമ്മൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ.
ആറു വർഷം മുമ്പാണ് നിർമ്മൽ കരസേനയിൽ ചേർന്നത്. 2021 ഡിസംബറിലായിരുന്നു തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ഗോപീചന്ദ്രയുമായുള്ള വിവാഹം.
റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പെരുമൂഴിക്കൽ പി.കെ. ശിവരാജന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന സുബൈദയുടെയും മകനാണ്. സഹോദരി ഐശ്വര്യ തിരുവനന്തപുരം കോളേജ് ഒഫ് ആർക്കിടെക്ചറിൽ അസി. പ്രൊഫസറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |