കൊച്ചി: എറണാകുളം വെണ്ണല സർവീസ് സഹകരണ ബാങ്കിൽ നിന്ന് കേരള ലോട്ടറി ഓണം ബമ്പർ എടുത്താൽ ഭാഗ്യം കനിഞ്ഞില്ലെങ്കിലും പുണ്യം ഉറപ്പ്.
മൂന്നുവർഷമായി ബാങ്ക് നടത്തുന്ന ആശ്വാസ് ചികിത്സാ ധനസഹായ പദ്ധതിക്ക് ഫണ്ട് കണ്ടെത്താനാണ് ഭാഗ്യക്കുറി വില്പന. കേരള ലോട്ടറിയുടെ ബമ്പർ ടിക്കറ്റുകൾ മാത്രം വിറ്റ് അതിന്റെ കമ്മിഷൻ ചികിത്സാ ഫണ്ടിലേക്ക് മുതൽക്കൂട്ടും. ഒരു ടിക്കറ്റിന് ബാങ്കിന് 96 രൂപ ലഭിക്കും. ഓണം ബമ്പറിൽ 3 ലക്ഷം രൂപയാണ് ലക്ഷ്യം.ആലുവയിലുള്ള ഏജൻസി മുഖേനയാണ് ടിക്കറ്റ് എടുക്കുന്നത്. രണ്ട് ദിവസം കൊണ്ട് 100 ടിക്കറ്റ് വിറ്റു.
വെണ്ണലയിലെ ഹെഡ് ഓഫീസിലും ചളിക്കവട്ടം, പാലാരിവട്ടം, പല്ലിശേരി ശാഖകളിലും ബാങ്ക് നടത്തുന്ന മെഡിക്കൽ ലാബ്, സഹകരണ സ്റ്റോർ, പച്ചക്കറി ചന്ത, ജനസേവന കേന്ദ്രം എന്നിവിടങ്ങളിലും ലോട്ടറി കൗണ്ടർ തുറന്നു.
ബാങ്കിന്റെ ലാഭത്തിൽ നിന്ന് 2018 മുതൽ വർഷം 10 ലക്ഷം രൂപ ചികിത്സാ ധനസഹായം നൽകുന്നുണ്ട്. ഒരാൾക്ക് പരമാവധി 25000 രൂപ നൽകും. 125 രോഗികൾക്ക് സഹായം നൽകിക്കഴിഞ്ഞു. ആവശ്യക്കാർ ഏറിയതിനാലാണ് 25 കോടി ഒന്നാം സമ്മാനമുള്ള 500 രൂപയുടെ ഓണം ബമ്പർ ടിക്കറ്റ് വിറ്റ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
ജനങ്ങളിൽ നിന്ന് പിരിക്കാതെ സ്വന്തമായി പണം ശേഖരിക്കാനാണ് ലോട്ടറി വില്പന. ബാങ്കിന്റെ പേരിൽ ഏജൻസി ആരംഭിക്കും.
അഡ്വ. എ.എൻ. സന്തോഷ്
പ്രസിഡന്റ്
വെണ്ണല സർവീസ് സഹകരണ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |