തൃശൂർ: ഓണത്തോട് അനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയാൻ കർശന നടപടികളുമായി എക്‌സൈസ്. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപ്പന പ്രത്യേകം നിരീക്ഷിക്കും. വ്യാജമദ്യ, മയക്കുമരുന്ന് റെയ്ഡിനായി എല്ലാ ജില്ലകളിലും സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പട്രോളിംഗ് സ്‌ക്വാഡുകളും 24 മണിക്കൂർ കൺട്രോൾ റൂമും തുടങ്ങി.
കഴിഞ്ഞ അഞ്ചിന് തുടങ്ങിയ പരിശോധന സെപ്റ്റംബർ 12 വരെ തുടരും. പരാതികൾ ഡിവിഷൺ ഓഫീസുകളിലെ കൺട്രോൾ റൂമിൽ അറിയിക്കാം. റൊട്ടേഷൻ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കും. അവധി അടിയന്തര സാഹചര്യത്തിൽ മാത്രമാക്കി. പ്രതിദിന പ്രവർത്തന റിപ്പോർട്ട് പിറ്റേന്ന് രാവിലെ ആറിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥന് നൽകണം. പരാതികൾ, എടുത്ത നടപടി, തൊണ്ടി മുതൽ സംബന്ധിച്ച വിവരങ്ങൾ എന്നിവ രേഖപ്പെടുത്തണം. ചെക്ക്‌പോസ്റ്റും വാഹനങ്ങളും പരിശോധിക്കും. ലഹരിവസ്തുക്കൾ കൊണ്ടുവന്ന് വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ ഇവരുടെ ക്യാമ്പുകളിൽ റെയ്ഡ് നടത്തും. ട്രെയിനുകളിൽ പ്രത്യേകം പരിശോധനയുണ്ടാകും.
പാലക്കാട്ടെ കള്ളിന് പ്രത്യേക പരിശോധന
കള്ളുഷാപ്പുകളിൽ മിന്നൽറെയ്ഡ് നടത്തി സാമ്പിൾ പരിശോധനയ്ക്ക് അയക്കും. കൃത്രിമത്വം സംശയിക്കുന്നതിനാൽ പാലക്കാട്ടു നിന്ന് വരുന്ന കള്ളിന്റെ അളവും ഗുണവും പ്രത്യേകം പരിശോധിക്കും. മാഹി വിദേശമദ്യക്കടത്ത്, സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യമെന്ന വ്യാജേന വിൽപ്പന, സ്പിരിറ്റ് കലർത്തിയ കള്ള്, ആൽക്കഹോൾ കലർത്തിയ അരിഷ്ടം വിൽപ്പന, വനമേഖലയിലെ വ്യാജമദ്യ നിർമ്മാണം എന്നിവ പരിശോധിക്കും. ചെക്ക്‌പോസ്റ്റുകളിലെ മത്സ്യം, പച്ചക്കറി വണ്ടികളും ടാങ്കറുകളും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മദ്യവിൽപ്പനശാലകളും ബാറും പരിശോധിക്കും.
സംയുക്ത പരിശോധന
റവന്യൂ, പൊലീസ്, സ്‌പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത റെയ്ഡ് നടത്തും. മറൈൻ പൊലീസിന്റെ സഹായത്തോടെ കടലിലും ഉൾനാടൻ ജലപാതകളിലും പരിശോധനയുണ്ടാകും. രാത്രികാല വാഹന പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിക്കെതിരെ ബോധവത്കരണവും മൈക്ക് പ്രചാരണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |