കൊല്ലം: മഞ്ഞപ്പട്ടുടയാടയണിഞ്ഞ് പീലിത്തിരുമുടികെട്ടി ഓടക്കുഴലൂതി ഉണ്ണിക്കണ്ണൻമാരും ആനന്ദനൃത്തമാടി ഗോപികമാരും കൊല്ലം നഗരവീഥികളെ അമ്പാടിയാക്കി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചുകൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ശോഭായാത്രയിൽ അമ്മമാരടക്കം ആയിരങ്ങൾ പങ്കെടുത്തു. ശ്രീകൃഷ്ണചരിതം ദൃശ്യങ്ങളാക്കിയ രഥങ്ങളും
വാദ്യമേളങ്ങളും ഘോഷയാത്രയെ വർണാഭമാക്കി. കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ അയവ് വന്ന ശേഷം വിപുലമായി നടന്ന ശോഭായാത്രകളിലും സമ്മേളനങ്ങളിലും വൻ ഭക്തജന പങ്കാളിത്തമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മുണ്ടക്കൽ, ആശ്രാമം, തേവള്ളി, കടപ്പാക്കട, ലക്ഷ്മിനട, ഓലയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച ചെറു ശോഭാ യാത്രകൾ വൈകുന്നേരം അഞ്ചോടെ കൊച്ചു കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. ക്ഷേത്രത്തോട് ചേർന്ന് ഉയർത്തി കെട്ടിയിരുന്ന ഉറി താഴ്ത്തി ഉണ്ണിക്കണ്ണൻമാർക്കും ഗോപികമാർക്കും വെണ്ണ പകർന്നു നൽകിയതോടെ മഹാശോഭാ യാത്രയ്ക്ക് ആരംഭമായി. ക്ഷേത്ര മേൽശാന്തി ബാലമുരളി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യാത്രയുടെ മുൻനിരയിൽ ശ്രീകൃഷ്ണസ്തുതികൾ ആലപിച്ച് ഗോപികമാർ നൃത്തം ചവിട്ടി. രാധാ, കൃഷ്ണ വേഷധാരികളായി നൂറുകണക്കിന് കുട്ടികളും അണിചേർന്നു. ഓടക്കുഴലേന്തിയ കൃഷ്ണൻ, ഉറിയിൽ നിന്ന് വെണ്ണ കട്ടുണ്ണുന്ന ഉണ്ണിക്കണ്ണൻ, ആലിലയിൽ കിടന്ന് ഓടക്കുഴൽ ഊതുന്ന കൃഷ്ണൻ തുടങ്ങിയ നിരവധി നിശ്ചലദൃശ്യങ്ങളും ഘോഷയാത്ര ഭക്തിനിർഭരമാക്കി. ചിന്നക്കട വഴി പുതിയകാവ് ക്ഷേത്രത്തിൽ ശോഭായാത്ര സമാപിച്ചു. പ്രസാദ വിതരണവും ഉണ്ടായിരുന്നു. ആർ.എസ്.എസ് പ്രാന്തകാര്യ കാര്യ സഹസ്യൻ വി.മുരളീധരൻ, ബാലഗോകുലം മേഖലാ അദ്ധ്യക്ഷൻ ഗിരീഷ് ബാബു, മഹാദേവ കുമാർ, വാരിജാക്ഷൻ, ഓലയിൽ ഗോപകുമാർ, ചേക്കോട്ട് ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |