ഭൂമിയിലെ സ്വർഗം എന്നാണ് ജമ്മു കാശ്‌മീർ അറിയപ്പെടുന്നത്. അതൊരു ഭംഗിവാക്കല്ല; മനം മയക്കുന്ന സൗന്ദര്യത്താൽ ഏതൊരു സഞ്ചാരിയെയും തന്നിലേക്ക് അടുപ്പിക്കുന്ന വശ്യതയൊളിപ്പിച്ച പറുദീസയാണ് കാശ്‌മീർ. ഭീകരതയുടെ താഴ‌്‌വര എന്ന് ഒരുനാൾ മുദ്രകുത്തപ്പെട്ട ഈ മനോഹര തീരം ഇന്ന് ഏറെ മാറിക്കഴിഞ്ഞു. കാശ്‌മീരിന്റെ സൗന്ദര്യം നുകരാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഒഴുകുകയാണ്. അവർക്ക് ആവശ്യമായ എല്ലാ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഭരണകൂടം.
ടൂറിസ്‌റ്റുകളുടെ ഒഴുക്ക് തുടങ്ങിയതോടെ ഹോം സ്‌റ്റേകൾക്കാണ് അധികാരികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. 50000 ഹോം സ്‌റ്റേകളാണ് ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളിൽ ലഫ്. ഗവർണറുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആരംഭിക്കാൻ പോകുന്നത്. ഈ വർഷം ആദ്യത്തെ ആറുമാസത്തെ കണക്കുകൾ പ്രകാരം 1.05 കോടി സഞ്ചാരികളാണ് കാശ്‌മീരിലേക്ക് എത്തിയത്. 2020ൽ ഇത് വെറും 41267 മാത്രമായിരുന്നു.
കാശ്‌മീർ ജനതയുടെ സാമ്പത്തിക സ്ഥിതി അപ്പാടെ മെച്ചപ്പെടുത്തുന്ന മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഓയോ ഹോം സ്റ്റേകൾ പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. പ്രാദേശികാടിസ്ഥാനത്തിൽ ജനങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നുണ്ട്. വീടുകൾ ഹോം സ്‌റ്റേ ആയി മാറ്റപ്പെടുന്നതിനൊപ്പം സന്ദർശകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രദേശവാസികളെ പ്രാപ്‌തരാക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
അതിർത്തി പ്രദേശങ്ങളായ ഉറി, കുപ്‌വാര എന്നിവിടങ്ങളിൽ വരെ ഹോംസ്‌റ്റേകൾ ആരംഭിക്കാനൊരുങ്ങുകയാണ് ഭരണകൂടം. ബോർഡർ ടൂറിസം എന്ന് വിളിപ്പേര് നൽകിയാണ് ഈ സംരംഭം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കാശ്‌മീരിനെ അറിയാൻ എത്തുന്നവർക്കും പ്രിയം ഇത്തരം ഹോംസ്‌റ്റേകളാണ്. പ്രദേശത്തെയും പ്രദേശവാസികളെയും അടുത്തറിഞ്ഞ് താഴ്‌വരയുടെ സൗന്ദര്യം ആവോളം നുകരാൻ സ്‌റ്റാർ ഹോട്ടലുകളേക്കാൾ എന്തുകൊണ്ടും നല്ലത് ഇത്തരം സൗകര്യങ്ങൾ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |