കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരസംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട്ട് പിടിയിലായി. മുതലക്കുളത്ത് കഴിഞ്ഞദിവസം രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 112ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ സിറ്റി ക്രൈം സ്ക്വാഡും എസ്.ഐ കെ അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജില്ലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി എ അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ.എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് ഡൻസാഫ് സ്വീകരിച്ചു വരുന്നത്.
ഷക്കീൽ ഹർഷാദിനെ ചോദ്യം ചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് മനസ്സിലായി. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് പൊലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്. ഗൾഫിലുള്ള ബോസ് എന്നറിയപ്പെടുന്നയാളെ വാട്ട്സ്ആപ്പ് വഴി ഫോൺ ചെയ്ത് നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെൽഫിയും അയച്ചു കൊടുത്താൽ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ചു നൽകുന്നതാണ് രീതിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഗൾഫിലുള്ള ബോസ് നാട്ടിലെ വിതരണക്കാരന് വിവരങ്ങൾ കൈമാറുന്നതിനാൽ കൊണ്ടുവരുന്നയാളെപ്പറ്റി യാതൊരു വിവരവും തരാൻ ഉപയോക്താക്കൾക്ക് കഴിയാറില്ല. ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വിൽപനയാണ് ഈ സംഘം നടത്തിവന്നിരുന്നത്.
രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എം.ഡി.എം.എ,
10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്ലറ്റ്, 345 എൽ.എസ്. ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപനനടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നു.
ഡൻസാഫ് അസിസ്റ്റന്റ് എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ.അഖിലേഷ്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്,കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബ സബ്ബ് ഇൻസ്പെക്ടർ രാജീവ് , സീനിയർ സി.പി.ഒമാരായ പി.എം.രതീഷ്, വി.കെ.ഷറീനബീ,സി.പി.ഒമാരായ ബിനീഷ്, മുഹമ്മദ് സക്കറിയ, ദീപ, സുശീല എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
@ ലഹരിക്കെതിരെ കർശന നടപടി തുടരുന്നു
സ്കൂളുകളും കോളേജുകളും ആശുപത്രി പരിസരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുമരുന്ന് കേസിലുൾപ്പെടുന്നവരുടെ സ്വത്തും വാഹനങ്ങളും കണ്ട് കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. മൂന്ന് പേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിന് റിപ്പോർട്ട് നൽകി.
@ ആറ് മാസത്തിനിടെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |