തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് രണ്ടായിരത്തോളം രൂപ കവർന്നു. 24 മണിക്കൂറും കനത്ത കാവലുള്ള ഭാഗത്താണ് ക്ഷേത്രം. അതിർത്തി സുരക്ഷയ്ക്കു മാത്രമായി ഡസനോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും മോഷണം നടന്നത് ജയിൽ വകുപ്പിന് ഒന്നാകെ നാണക്കേടായി. സുരക്ഷാവീഴ്ചയിൽ ജയിൽ വകുപ്പും മോഷണ കേസിൽ പൂജപ്പുര പൊലീസും അന്വേഷണം തുടങ്ങി.മോഷ്ടാവ് മുൻ തടവുകാരനായ പത്തനംതിട്ട സ്വദേശിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. കാണിക്ക വഞ്ചിയിലെ വിരലടയാളം ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞു.ജയിലിൽ നിന്നു അടുത്തിടെയാണ് ഇയാൾ മോചിതനായത്.സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള ഗേറ്റിനു പുറമേ മറ്റ് മൂന്നു വഴികളിലൂടെയും ക്ഷേത്രത്തിലേക്ക് വരാം.ജയിൽ വളപ്പിലെ പെട്രോൾ പമ്പ് വഴിയോ രാജീവ് ഗാന്ധി ബയോടെക്നോളജി റോഡിലൂടെയോ സബ് ജയിൽ ഭാഗത്തു നിന്നോ മോഷ്ടാവ് അകത്ത് കടന്നുവെന്നാണ് നിഗമനം. 18 ന് രാത്രിയാണ് മോഷണം നടന്നത്. കാണിക്കപ്പെട്ടിയുടെ പൂട്ട് തകർത്തിട്ട നിലയിലായിരുന്നു.ഇന്നലെ രാവിലെ ശുചീകരണത്തിനെത്തിയ ജീവനക്കാരാണ് കാണിക്കപ്പെട്ടി തല്ലിപ്പൊളിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്.പിന്നീട് ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.ജയിൽ അധികൃതരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |