പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റിഅംഗം ഷാജഹാന്റെ കൊലപാതകത്തിൽ ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്.വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികൾ ഷാജഹാനെ വെട്ടിക്കൊന്നതെന്ന് വ്യക്തമാക്കിയത്.കേസിൽ ആദ്യം അറസ്റ്റിലായ നവീൻ,സുജീഷ്,അനീഷ്,ശബരീഷ് എന്നിവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഒന്നു മുതൽ നാല് വരെയുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്നതിന് നിർണായക തെളിവായ പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ,ആയുധങ്ങൾ എന്നിവ കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം.ആയുധം എത്തിച്ച മാർഗവും ബാഹ്യ സഹായവും ഗൂഢാലോചനയും കണ്ടെത്താൻ മുഖ്യ പ്രതികളെ ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യ്ത് ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടവും കണ്ടത്തേണ്ടതുണ്ട്.അതിനാൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം,ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ശിവരാജൻ,അനീഷ്,നവീൻ എന്നിവർ തങ്ങൾ സി.പി.എമ്മുകാരാണെന്ന് വീണ്ടും ആവർത്തിച്ചു.മുഖ്യപ്രതി നവീൻ കൈയ്യിൽ ചെ ഗുവാരയുടെ പച്ചക്കുത്തിയതും കാണിച്ചു.ഇത് ഉയർത്തി കാണിച്ചാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ചത്.ഇന്നലെ അറസ്റ്റിലായ ശിവരാജൻ തന്നെ പൊലീസ് മർദ്ദിച്ചതായി കോടതിയിൽ പരാതിപ്പെട്ടു.സഹോദരനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദിച്ചുവെന്നാണ് ശിവരാജൻ ആരോപിച്ചത്.
കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിൽ അദ്ദേഹത്തിന്റെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു ആദ്യഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നത്.പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളും പ്രകേപനങ്ങളുമാണ് കൊലയിൽ കലാശിച്ചത്. കൊലപാതകം നടന്ന ദിവസം പ്രതി നവീനുമായി രാഖി കെട്ടിയതുമായുള്ള തർക്കവും ഗണേഷോത്സവത്തിൽ പ്രതികൾ ഫ്ലക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും പ്രകോപനമായി.കൂടാതെ ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്ന് വിശദീകരിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ പൊലീസ് മലക്കം മറിയുകയായിരുന്നു.അതേസമയം കേസിൽ അറസ്റ്റിലായ മറ്റ് നാലുപ്രതികളായ വിഷ്ണു,സുനീഷ്,ശിവരാജൻ,സതീഷ് എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി.14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |