അഡിസ് അബാബ : വിമാനം പറത്തുന്നതിനിടെയുള്ള പൈലറ്റുമാരുടെ കുഞ്ഞുറക്കം ഗാഢനിദ്രയിലേക്ക് വഴുതിയപ്പോൾ ഓട്ടോ പൈലറ്റ് വിമാനം പറത്തിക്കൊണ്ടേയിരുന്നു. വിമാനത്താവളം അടുത്തിട്ടും ലാൻഡ് ചെയ്തില്ല. എത്യോപ്യൻ എയർലൈൻസ് വിമാനമാണ് തിങ്കളാഴ്ച പൈലറ്റുമാർ ഉറക്കമുണർന്ന ശേഷം വൈകി ലാൻഡ് ചെയ്തത്.
സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പോവുകയായിരുന്ന ഇ.ടി 343 - ബോയിംഗ് 737 വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. ലാൻഡിംഗിനായി എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സന്ദേശം നൽകിയിട്ടും വിമാനം താഴുകയോ മറുപടി ലഭിക്കുകയോ ചെയ്തില്ല.
പൈലറ്റുമാരുമായി ബന്ധപ്പെടാൻ എയർ ട്രാഫിക് കൺട്രോൾ പലതവണ ശ്രമിച്ചെങ്കിലും വിഫലമായി. 37,000 അടി ഉയരത്തിൽ വിമാനം പറന്നുകൊണ്ടിരുന്നു. ഓട്ടോ പൈലറ്റ് സംവിധാനമായിരുന്നു വിമാനം നിയന്ത്രിച്ചത്. ഒടുവിൽ കറങ്ങിത്തിരിഞ്ഞ്, ലാൻഡ് ചെയ്യേണ്ട റൺവേയുടെ മുകളിലെത്തിയപ്പോൾ ഓട്ടോ പൈലറ്റ് സെറ്റിംഗ് വിച്ഛേദിക്കപ്പെട്ടതോടെ അലാം മുഴങ്ങുകയും പൈലറ്റുമാർ ഞെട്ടി ഉണരുകയുമായിരുന്നു. 25 മിനിറ്റ് വൈകി വിമാനം സുരക്ഷിതമായി ഇറക്കി. കഴിഞ്ഞ മേയിൽ ന്യൂയോർക്കിൽ നിന്ന് റോമിലേക്ക് പോയ എയർബസ് - 330 വിമാനം 38,000 അടി ഉയരത്തിൽ പറക്കവെ പൈലറ്റുമാർ ഉറങ്ങിപ്പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |