കോട്ടയം: 37 വർഷം മുൻപ് മകൾ അപകടത്തിൽ മരിച്ച സ്ഥലത്ത് പിതാവിനും ദാരുണാന്ത്യം. റിട്ട. സർവെ സൂപ്രണ്ടും ജോയ്‌സ് ടൂറിസ്റ്റ് ഹോം ഉടമയുമായ തെള്ളകം മ്യാലിൽ എം.കെ. ജോസഫാണ് (78) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് തെള്ളകം കുരിശുംതൊട്ടിക്ക് സമീപമായിരുന്നു അപകടം.
വീട്ടിൽ നിന്ന് കാരിത്താസ് ജംഗ്ഷനിലുള്ള ലോഡ്ജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടയിലായിരുന്നു അപകടം. എതിരെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ജോസഫിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
1985ൽ ജോസഫിന്റെ മകൾ ജോയ്‌സ് (അഞ്ചു വയസ്) മരിച്ചതും ഇവിടെയായിരുന്നു. റോഡരികിലെ കുരിശുപള്ളിയിൽ പ്രാർത്ഥനയ്ക്കായി ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ജോയ്‌സിനെ ഇടിക്കുകയായിരുന്നു.
ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. ഹെഡ് നഴ്‌സ്, കോട്ടയം മെഡിക്കൽ കോളേജ്). മറ്റുമക്കൾ: ജയ്‌സൺ (ബംഗളൂരു), ജയ്‌സ് (യു.എസ്). മരുമക്കൾ: രശ്മി, ജോ. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് സംക്രാന്തി ലിറ്റിൽ ഫ്ളവർ ക്‌നാനായ പള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |