വണ്ടൂർ: കോൺഗ്രസിലെ മുൻധാരണ പ്രകാരം പ്രസിഡന്റ് പദവി പങ്കിടുന്നതിന്റെ ഭാഗമായി നടന്ന പുതിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അരങ്ങേറിയത് നാടകീയരംഗങ്ങൾ. തിരഞ്ഞെടുപ്പിൽ തുല്യനിലയായതിനെ തുടർന്ന് നടന്ന നറുക്കെടുപ്പ് കോൺഗ്രസിനെ തുണച്ചു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ. സിതാരയുമായി യു.ഡി.എഫ് ഭരണസമിതിക്ക് തുടരാം.
പഞ്ചായത്തിൽ ആദ്യ മൂന്നുവർഷം കോൺഗ്രസും പിന്നീടുള്ള രണ്ട് വർഷം ലീഗും പ്രസിഡന്റ് പദം പങ്കിടുമെന്നായിരുന്നു ധാരണ. കോൺഗ്രസിന്റെ ടേമിൽ ആദ്യപകുതിയിൽ പി. റുബീനയായിരുന്നു പ്രസിഡന്റ്. ബാക്കി കാലയളവിൽ ഇ. സിത്താരയെ പ്രസിഡന്റാക്കാമെന്നായിരുന്നു ധാരണ. ഇതുപ്രകാരം റുബീന രാജിവച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് വൈസ് പ്രസിഡന്റ് കൂടിയായ ലീഗ് അംഗം ഷൈജൽ എടപ്പറ്റയുടെ വോട്ട് അസാധുവായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിൽ ഒപ്പിടാൻ മറന്നതാണ് വിനയായത്.
23 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.ഫിന് 12ഉം എൽ.ഡി.എഫിന് 11ഉം അംഗങ്ങളാണുള്ളത്. പി. ഷൈനിയായിരുന്നു എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഇരുവർക്കും 11 വോട്ട് വീതമായതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു.
ഷൈജൽ എടപ്പറ്റ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം യു.ഡി.എഫിൽ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |