തിരുവനന്തപുരം: തട്ടിപ്പുകൾ തടയാൻ പരമാവധി സേവനങ്ങൾ ഓൺലൈനാക്കാൻ നഗരസഭ. വിവിധ ആരോപണങ്ങളും തട്ടിപ്പും നഗരസഭയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് പദ്ധതി വേഗത്തിലാക്കാൻ നഗരസഭ മുൻകൈയെടുക്കുന്നത്. 2023ൽ നഗരസഭയിൽ പൂർണമായും ഇ ഗവേർണൻസ് സംവിധാനം നിലവിൽ വരുമെന്നാണ് വിലയിരുത്തുന്നത്.
ദിവസേന 10000 അധികം അപേക്ഷകൾ സ്വീകരിക്കുന്ന നഗരസഭയിൽ ഇ ഗവേർണൻസ് ഇതുവരെ നടപ്പാക്കാൻ കഴിയാത്തതും പോരായ്മയാണ്. ഇതിനുവേണ്ട സാമഗ്രഹികളുടെ അപര്യാപ്തതയും ജീവനക്കാർക്ക് കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തതുമാണ് പ്രശ്നത്തിന് കാരണം. നിലവിൽ ഇ - ഗവേർണൻസിന്റെ ഭാഗമായി ജീവനക്കാർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.
പൂർണമായി നഗരസഭ ഓൺലൈൻ സംവിധാനത്തിൽ എത്തിയാൽ അപേക്ഷകർക്കും എളുപ്പമാകും. നേരിട്ട് അപേക്ഷിക്കുമ്പോൾ അതിൽ പല രേഖകളും കാണാതാകുന്ന സാഹചര്യമുണ്ട്. ഇതുകൂടാതെ പല പദ്ധതികളിലെയും രേഖകൾ മാറ്റിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്.
പല അപേക്ഷരുടെ രേഖകൾ പലസ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്ന സാഹചര്യവും ഇ ഗവേർണൻസ് വരുന്നതിലൂടെ മാറ്റിയെടുക്കാനാകും. പല സേവനങ്ങളും ഓൺലൈനെന്ന് പറയുമ്പോഴും പലപ്പോഴും അപേക്ഷർ അവസാനഘട്ടത്തിൽ നേരിട്ടെത്തി ഒപ്പിടേണ്ട സാഹചര്യമുണ്ട്. എന്നാൽ നഗരസഭയിലെ എല്ലാ സേവനങ്ങളും ഡിജിറ്റലായാൽ ഇങ്ങനെ ഒപ്പിടുന്നത് ഒഴിവാക്കാനാകും. സുപ്രീം കോടതി വിധി അനുസരിച്ച് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷകർ നേരിട്ട് നഗരസഭയിൽ എത്തി ഒപ്പിടണമെന്ന മാനദണ്ഡം ഡിജിറ്റലായാലും നിലനിൽക്കും.
തിരുത്തലുകൾക്കുള്ള അപേക്ഷകളും
ഓൺലൈനാക്കാൻ ആലോചന
നഗരസഭയിൽ തിരുത്തലുകൾക്ക് അപേക്ഷിക്കുന്നതും ഓൺലൈനാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.നിലവിൽ ഇതിനും ഓൺലൈൻ സംവിധാനമില്ല. ജനന സർട്ടിഫിക്കറ്റുകളിൽ പേര് തിരുത്തുന്ന അപേക്ഷകളാണ് കൂടുതലായി എത്തുന്നത്. ഇതുകൂടാതെ ഓണർഷിപ്പ് മാറ്റുന്നത്, വിവാഹ സർട്ടിഫിക്കറ്റിലെ തിരുത്ത് എന്നീ അപേക്ഷകളും എത്തുന്നുണ്ട്.
നിലവിലുള്ള സോഫ്ട്‌വെയർ വഴി തിരുത്തലുകൾക്ക് സാദ്ധ്യമാകില്ല. ഇതിനുവേണ്ടി പുതിയ രീതിയിലുള്ള സോഫ്ട്‌വെയർ നിർമ്മിക്കുന്നതിനുള്ള പഠനങ്ങളും നടക്കുകയാണ്.
പൂർണമായും ഓൺലൈനായത്
ജനന മരണ സർട്ടിഫിക്കറ്റ്
ബിൽഡിംഗ്,വസ്തു നികുതി
തൊഴിൽ നികുതി
300 എം സ്ക്വയറിന് താഴെയുള്ള കെട്ടിടങ്ങൾക്കുള്ള പെർമിറ്റ്
ഓണർഷിപ്പ് സർട്ടിഫിക്കറ്റ്
ഓൺലൈൻ അല്ലാത്തത്
വിവാഹ സർട്ടിഫിക്കറ്റ് - അപേക്ഷകർ നേരിട്ട് ഹാജരായി ഒപ്പിടണം
300എം സ്ക്വയറിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റിന് വേണ്ടി നേരിട്ടെത്തി അപേക്ഷ നൽകണം
തിരുത്തലുകൾക്ക്
തുടക്കത്തിന്റെ ആദ്യ പടിയിൽ തന്നെ വരുമാന വർദ്ധന
സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ആദ്യ പടിയിൽ തന്നെ നഗരസഭയ്ക്ക് വരുമാന വർദ്ധനയുണ്ടായി. ഈ വർഷം സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചു. വസ്തു നികുതി പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നികുതി ലഭിച്ച ഏപ്രിൽ,മേയ്,ജൂൺ,ജൂലായ് മാസങ്ങളിൽ ലഭിച്ചതിനെക്കാൾ 9.8 കോടി രൂപയും വരുമാനവർദ്ധന ഇത്തവണ ഈ വർഷത്തെ ഈ മാസങ്ങളിലുണ്ടായി.
ഓൺലൈനാക്കുമ്പോൾ ജനങ്ങൾക്ക് നഗരസഭയിലെത്താതെ തന്നെ തുക ഒടുക്കാം.നികുതിയാണ് ഒടുക്കേണ്ടതെങ്കിൽ എത്ര അടയ്ക്കണമെന്ന വിവരവും നഗരസഭയുടെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
കഴിഞ്ഞ മൂന്ന് മാസമായി തദ്ദേശ വകുപ്പിന്റെ ഓൺലൈൻ സംവിധാനമായി സിറ്റിസൺ പോർട്ടലിലൂടെ നഗരസഭയ്ക്ക് ലഭിച്ച 20659 പരാതികളിൽ 19427 പരാതികളും പരിഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |