കൊട്ടാരക്കര: ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവുമാണ് കെ.എസ്.എഫ്.ഇ ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കെ.എസ്.എഫ്.ഇ കൊട്ടാരക്കരയിൽ (കൊല്ലം റൂറൽ) തുടങ്ങിയ റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറുനൂറ്റിനാല്പതിൽപരം ബ്രാഞ്ചുകളും 16 റീജിയണൽ ഓഫീസുകളും നിലവിലുണ്ട്. ചിങ്ങം 1ന് കൊല്ലം ഇരവിപുരത്ത് തുടങ്ങിയപോലുള്ള മൈക്രോ ബ്രാഞ്ചുകൾ പുതിയ കാൽവയ്പാണ്. വലിയ ബിസിനസ് നടക്കാത്ത മേഖലകളിലും ചിട്ടിയും മറ്റ് സാഹചര്യങ്ങളും എത്തിക്കാനുള്ള പരിശ്രമമാണ് മൈക്രോ ബ്രാഞ്ചുകൾക്കുള്ളത്. ഏറ്റവും കൃത്യതയോടെ ചിട്ടി നടത്തുന്ന സ്ഥാപനമാണെന്ന പ്രചാരം കെ.എസ്.എഫ്.ഇക്ക് ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഗ്യാരന്റിയാണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. കേവലം ചിട്ടി മാത്രമല്ല, കെ.എസ്.എഫ്.ഇയുടെ പണം നാടിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. പ്രവാസികൾക്കായി സബ്സിഡിയോടുകൂടി 5 ലക്ഷം രൂപയുടെ ലോൺ പദ്ധതിയുണ്ട്. അയ്യായിരം പേർ ഈ പദ്ധതിയിൽ ലോണെടുത്തിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 900 പേർക്ക് കെ.എസ്.എഫ്.ഇ തൊഴിൽ നൽകി. ഉടൻ 250 പേർക്ക് കൂടി നിയമനം നൽകും. കെ.എസ്.എഫ്.ഇ.യെ ശക്തിപ്പെടുത്തുന്നതാണ് സർക്കാരിന്റെ സമീപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, കൊല്ലം റൂറൽ റീജിയണൽ അസി.ജനറൽ മാനേജർ എസ്.പ്രസാദ്, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.ഇന്ദുകുമാർ, ബിന്ദു.ജി.നാഥ്, താര സജികുമാർ, ഡി.സജയകുമാർ, പി.എസ്.പ്രശോഭ, ആർ.സത്യഭാമ, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |