സമരം തുടരും, ഒരാഴ്‌ചയ്ക്കകം മുഖ്യമന്ത്രിയുമായി ചർച്ച
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെ വിഴിഞ്ഞം സമരത്തിന് ആധാരമായി ലത്തീൻ അതിരൂപത ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ സമരക്കാരുമായി മന്ത്രി അബ്‌ദു റഹിമാൻ നടത്തിയ ചർച്ചയിൽ ധാരണയായി. മറ്റാവശ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം ചർച്ച നടത്തും. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നതുൾപ്പെടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നം, തീരശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സമരക്കാരുടെ പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. തമിഴ്‌നാട് മോഡലിൽ മണ്ണെണ്ണ സൗജന്യമായി നൽകണമെന്നും ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭായോഗം ഇത് പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകി.
വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ഒൻപതുപേരാണ് സമരക്കാരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. മന്ത്രി ആന്റണി രാജു, ജില്ലാ കളക്‌ടർ ജെറോമിക് ജോർജ്, ഫിഷറീസ് വകുപ്പ് ഡയറക്‌ടർ, സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.
ധാരണയായ
5 വിഷയങ്ങൾ
1. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സ്ഥിരം സംവിധാനം
2. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തോടനുബന്ധിച്ച് വീടുകളിലേക്ക് മാറ്റും
3. മുതലപ്പൊഴി സംബന്ധിച്ച ആശങ്കയിൽ പരിഹാരം
4. കടലിൽ പോകാത്ത ദിവസങ്ങളിൽ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം
5. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന നടപടികളുണ്ടാകില്ല
'' ആവശ്യങ്ങൾ പൂർണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികൾ സമരമുഖത്തുനിന്നും പിന്മാറൂ എന്ന് മന്ത്രിമാരെ അറിയിച്ചു. ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്.
യൂജിൻ പെരേര,
ലത്തീൻ അതിരൂപത വികാരി ജനറൽ
'' സർക്കാരിന് ഇടപെടാൻ സാധിക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കും. മണ്ണെണ്ണ പ്രശ്നത്തിൽ ഇടപെടാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള മുന്നൂറോളം വീടുകളുടെ നിർമ്മാണത്തിന് തടസം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.
-വി.അബ്ദു റഹിമാൻ
ഫിഷറീസ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |