അമ്പലപ്പുഴ: പുന്നപ്ര ആദ്യപാഠം ജംഗ്ഷനുസമീപം പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ നന്ദു (ശ്രീരാജ്, 20) ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് ചീഫ് ജി.ജയ്‌ദേവ് അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി പിതാവ് നൽകിയ പരാതിയിലാണ് നടപടി.
ഞായറാഴ്ചയായിരുന്നു സംഭവം. നന്ദുവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ചിലരുടെ ബന്ധം ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തലേദിവസം പ്രദേശത്തെ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ഇവരെ പിടിച്ചുമാറ്റുന്നതിനിടെ നന്ദുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
നന്ദുവിനെ മർദ്ദിക്കുകയും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾക്കെതിരെയും നന്ദുവിനും സുഹൃത്തുക്കൾക്കുമെതിരെയും പുന്നപ്ര പൊലീസ് കേസെടുത്തിരുന്നു. നന്ദു മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ഇന്നലെ വൈകിട്ട് നന്ദുവിന്റെ വീട് സന്ദർശിച്ചു. കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |