തൃശൂർ: പുലിക്കളിയുടെ പ്രചാരണം ലക്ഷ്യം വച്ച് നടത്തുന്ന മെയ്യെഴുത്ത് നടൻ സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്‌തു. നാല് പുലികൾക്ക് കണ്ണ് വരച്ചുകൊടുത്ത താരം പരിപാടിക്കെത്തിയവർക്ക് ഓണാശംസയും നേർന്നു.
വലിയ ആഘോഷങ്ങൾ ഇനിയുണ്ടാകില്ലെന്ന് കരുതിയ ഇടത്ത് നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉൾപ്പെടെയുള്ള ആഘോഷങ്ങളെന്ന് നടൻ പറഞ്ഞു. പുലിക്കളിയുടെ അണിയറപ്രവർത്തനങ്ങൾ അറിയാൻ ബാക്കിയുള്ളവർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവും പരിപാടിക്ക് ഉണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ മെയ്യെഴുത്ത് കാണാൻ എത്തിയിരുന്നു. നാലോണത്തിനാണ് ആയിരങ്ങൾ സാക്ഷിയായി തൃശൂർ നഗരത്തിൽ പുലിക്കളി അരങ്ങേറുന്നത്. പുലിക്കളിയുടെ അണിയറയിലെ ഒരുക്കങ്ങൾ ജനങ്ങൾക്ക് കാണുന്നതിന് ഇതാദ്യമായാണ് ശക്തൻ പുലിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ മെയ്യെഴുത്ത് സംഘടിപ്പിച്ചത്.
പുതൂർക്കര സ്വദേശിയായ ആദിൻ അനുരാജ്, വെളിയന്നൂർ സ്വദേശികളായ കതിരേശൻ, പാട്ടുരായ്ക്കൽ സ്വദേശി സന്തോഷ് എന്നിവരാണ് പുലിവേഷമിട്ടത്. ചിത്രകാരൻമാരായ അശോകൻ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ എന്നിവരാണ് കലാമികവോടെ മെയ്യെഴുത്ത് നടത്തിയത്.
കൗൺസിലർ റെജി ജോയ് ചാക്കോള, അഡ്വ. ബേബി പി. ആന്റണി, കുട്ടപ്പൻ വെളിയന്നൂർ, പ്രകാശൻ പാട്ടുരായ്ക്കൽ, ബാലസു പൂങ്കുന്നം, രഘു കാനാട്ടുകര, സുഭാഷ് ആലപ്പാട്ട് പുതൂർക്കര, ടിജോ കാനാട്ടുകര, ജിമ്മി പാട്ടുരായ്ക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ 50 കോടിയും കടന്ന് മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വർക്കിനാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്.
കേരളത്തിൽ 250ലധികം തിയേറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്തത്. സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ വിജയരാഘവൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകൻ, ചന്തുനാഥ് എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |