SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.03 AM IST

ചൂടുള്ള ഇസ്തിരിപ്പെട്ടി

myilpeeli

കണ്ണാടിയിൽ നോക്കുന്ന ആളിന്റെ മുഖം തങ്ങിനിൽക്കുന്നില്ല. ഭൂമിയിലെ ജീവിതവും അത്രേയുള്ളു. ഒരു കണ്ണാടിയിൽ ജീവിച്ചിരുന്ന എത്രയോ പേർ മുഖം നോക്കി. നിത്യവും മുഖം നോക്കുന്നു. വരാനിരിക്കുന്ന എത്രയോപേർ മുഖം നോക്കാനിരിക്കുന്നു. ഇൗ ലഘുവായ പൊരുൾ തിരിച്ചറിഞ്ഞാൽ അഹങ്കരിക്കാനും നെഞ്ചുവിരിച്ച് ഞാനെന്ന ഭാവം കാട്ടാനുമൊന്നും തോന്നില്ല. ദീർഘകാലം വായനശാലാ സെക്രട്ടറിയായി സ്ഥാനമലങ്കരിക്കുന്ന കേശവൻകുട്ടി പറഞ്ഞു തുടങ്ങി. സർക്കാർ ജോലി കിട്ടിയശേഷവും പെൻഷനായ ശേഷവും അദ്ദേഹം തന്നെ സെക്രട്ടറി. രണ്ടായിരത്തിലധികം പുസ്തകമുണ്ട്. ലൈബ്രേറിയനായി പ്രവർത്തിക്കുന്നതും കേശവൻകുട്ടിതന്നെ. സഹായത്തിന് ചില കുട്ടികൾ എത്തിയെന്നു വരാം. വായനശാലയിലെ ഭൂരിഭാഗം പുസ്തകങ്ങളും പലവട്ടം വായിച്ചുകഴിഞ്ഞു. കഥാസാരവും കഥാപാത്രങ്ങളും കേശവൻകുട്ടിയുടെ തലയിൽ കയറി ഇരിക്കുകയാണെന്ന് ചിലർ കളിയാക്കും. ശമ്പളത്തിന്റെയും പെൻഷന്റെയും ഒരു വിഹിതം വായനശാലയ്ക്ക് വേണ്ടി ചെലവാക്കുന്നതിൽ പരിഭവമേയില്ല. ഒരു വൻ മരം നിന്നാൽ അതിന്റെ ഗുണം വഴിയാത്രക്കാർക്കും പരിസരത്തിനുമാണെന്ന പക്ഷക്കാരനാണ്.

ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ടേ ഗുണമുള്ളു. അല്ലെങ്കിൽ വെറും കാഴ്ചവസ്തു. വായനശാലയുടെ ജനറൽ ബോഡിയിൽ കേശവൻകുട്ടി അഭിപ്രായപ്പെട്ടപ്പോൾ റിട്ട. പ്രൊഫസർ ശ്രീധരൻ അതിശയിച്ചു. കമ്മിറ്റി അംഗങ്ങളും അതിനോട് യോജിച്ചു. ഏത് പ്രസ്ഥാനമായാലും കുടുംബമായാലും പോരായ്മകളുടെ ചുളിവുകൾ നിവരണമെങ്കിൽ ചൂടുള്ള ഇസ്തിരിപ്പെട്ടി തന്നെവേണം. അതിനുള്ളിലെ ചൂടും തീയും അറിവാണ്. സ്നേഹമാണ്. ഉശിരാണ്. സമ്പന്നനെ പണമുള്ളിടത്തോളമേ ബഹുമാനിക്കൂ. സൗന്ദര്യം, പ്രശസ്തി, ആരോഗ്യം എന്നിവയുടെ പേരിൽ അംഗീകരിക്കുന്നത് അത് നിലനിൽക്കുന്നിടത്തോളം മാത്രം. വായനശാലയുടെ ചില ഭാരവാഹികളാകാൻ വരുന്ന പലരും പ്രവർത്തിക്കാനല്ല സ്ഥാനം മോഹിച്ചു എത്തുന്നവരാണ്. ആരു പ്രവർത്തിക്കുന്നു, പ്രവർത്തിക്കുന്നില്ല എന്നൊന്നും കേശവൻകുട്ടി ചിന്തിക്കാറില്ല. പറയാറുമില്ല. എങ്കിലും ചൂടുള്ള ഇസ്തിരിപ്പെട്ടി എന്ന പ്രയോഗം ചിലരെയെങ്കിലും പൊള്ളിച്ചു.

നെഞ്ചിൽ സ്നേഹച്ചൂടുണ്ടെങ്കിലേ സൗഹൃദങ്ങളും ബന്ധങ്ങളും നിലനിൽക്കൂ. സ്നേഹരഹിത ഹൃദയം ചൂടില്ലാത്ത ഇസ്തിരിപ്പെട്ടിയാണ്. അതുകൊണ്ട് തേയ്ച്ചിട്ടും ഫലമില്ല - കേശവൻകുട്ടി തുടർന്നു.

മനുഷ്യൻ ഓജസാണ്; അവൻ സത്യത്തെ തേടുന്നില്ലെങ്കിൽ ആ ഓജസ് നാശകരമായിത്തീരും - ജെ. കൃഷ്ണമൂർത്തിയുടെ വാക്കുകൾ കേശവൻകുട്ടി ഉദ്ധരിച്ചു. നിങ്ങൾക്ക് സ്വയം കണ്ടെത്താൻ കഴിയുന്ന കണ്ണാടിയാണ് പരസ്പര ബന്ധം. പരസ്പര ബന്ധമില്ലെങ്കിൽ നിങ്ങളില്ല, എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേൾവിക്കാരിൽ രണ്ടുപേർ എണീറ്റു പറഞ്ഞു: കേശവൻകുട്ടിസാർ പറഞ്ഞത് ശരിയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഞങ്ങൾ വായനശാലയ്ക്കുവേണ്ടി ചെയ്ത സേവനം പ്രവർത്തിക്കുവരെ വിമർശിക്കുക എന്നതാണ്. ഞങ്ങൾ തൽക്കാലം മാറിനിൽക്കാം. കാരണം ചൂടില്ലാത്ത ഇസ്തിരിപ്പെട്ടിപോലെയാണ് ഞങ്ങൾ. കൂടുതൽ ഓജസും ചൂടും നിറച്ച് ചൂടുള്ള ഇസ്തിരിപ്പെട്ടിയാകുമ്പോൾ മടങ്ങിയെത്താം - അവരുടെ വാക്കുകൾക്ക് നിലയ്ക്കാത്ത കൈയടി ലഭിച്ചു.

(ഫോൺ: 9946108220)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPIRITUAL, MYILPEELI
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.