കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ചിത്രകാരൻമാരിൽ പ്രമുഖനായ ബി.ഡി.ദത്തന്റെ കലി ചിത്രങ്ങൾ ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്.കൂറ്റൻ രൂപത്തിലാണ് അത്യാകർഷകമായി അവയൊരുക്കിയിട്ടുള്ളത്.തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നാളെ മുതൽ ഈ മാസം 31 വരെ ചിത്രപ്രദർശനം നീണ്ടു നിൽക്കും
എവിടെനിന്നാണ് ഈ അപ്രതീക്ഷിത രൂപങ്ങൾ ഉറഞ്ഞുവരുന്നത്? എങ്ങനെ ഇവയ്ക്ക് ഈ രൂപവും നിറവും കിട്ടി? ഇവ ഇത്രയധികം കർക്കശം ആവാൻ കാരണമെന്ത്? വ്യക്തിയുടെയും സമഷ്ടിയുടെയും മനസിൽ എത്രകാലം ഇവ തപസിരുന്നു? എന്താണ് ഇപ്പോൾ, ഈ ചരിത്രഘട്ടത്തിൽ, ഇവ ഇങ്ങനെ ഒരുമിച്ച് പ്രത്യക്ഷപ്പെടാനുള്ള സവിശേഷ പ്രകോപനം? രൂക്ഷവും തീക്ഷ്ണവുമായ ഈ ബീഭത്സതകളിൽ അഭിരമിക്കുന്ന ഒരു പ്രേക്ഷകലോകം ഇവയെ ആഗ്രഹിച്ചു വരുത്തിയതാണോ? പുറമേ സൗമ്യശീലനായ ദത്തനിൽക്കൂടി ഇവ അവതാരം കൊള്ളുന്നതിനുള്ള കാരണവും നമുക്ക് അറിയേണ്ടതല്ലേ?" 1995 ൽ കലിയുടെ പ്രദർശനം ആദ്യമായി നടന്നപ്പോൾ കവി ഡോ.കെ.അയ്യപ്പപണിക്കർ എഴുതി.
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ചിത്രകാരൻമാരിൽ പ്രമുഖനായ ബി.ഡി.ദത്തന്റെ കലി ചിത്രങ്ങൾ ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്.കൂറ്റൻ ഫ്രെയിമുകളിലാണ് അത്യാകർഷകമായി അവയൊരുക്കിയിട്ടുള്ളത്.തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നാളെ മുതൽ ഈ മാസം 31 വരെ ചിത്രപ്രദർശനം നീണ്ടു നിൽക്കും.അയ്യപ്പപണിക്കർ തുടർന്നിങ്ങനെ എഴുതി.
'ഇതുപോലെ അനേകം ചോദ്യങ്ങളെ ചോദിപ്പിക്കാൻ പോന്ന കുറെ രചനകളാണ് ദത്തന്റെ ഈ ശൃംഖലയിൽ നമുക്ക് കാണാൻ കഴിയുന്നത്. ഈ ചിത്രങ്ങളുടെ അർത്ഥം, അവയുടെ സന്ദേശം, ഉദ്ദേശം ഇതൊന്നുമല്ല നമ്മുടെ മനസിൽ ആദ്യം ഉയർന്നുവരുന്നത്. എന്തുകൊണ്ടിങ്ങനെ, ഇപ്പോൾ, എന്തിനുവേണ്ടി എന്നൊക്കെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളും വിവരണവുമല്ല നാം ആവശ്യപ്പെടുന്നത്. ഇത്രനാൾ ഈ രൂപങ്ങളൊക്കെ എവിടെ പതുങ്ങിയിരുന്നു എന്നുപോലും നാം ആലോചിച്ചുപോകും. അപ്പോൾ ഒരുപക്ഷേ നമുക്ക് മനസിലായേക്കും ഇവ ഒരു ചിത്രകാരന്റെ വിഭ്രമ ഭാവനയെ മാത്രമല്ല സാക്ഷ്യപ്പെടുത്തുന്നത് എന്ന്. നമ്മുടെ സമഷ്ടിബോധത്തിന്മേൽ കാലാവസ്ഥ അടിച്ചേല്പിച്ച വ്രണങ്ങളിൽ നിന്നുയിർക്കൊണ്ടൂറ്റം കൊള്ളുന്നവയാണ് ഈ രൂപങ്ങളെന്ന്. അമ്പതോളം ആവർത്തിത രൂപങ്ങളിലൂടെ അരങ്ങേറുന്ന ഈ ഐതിഹ്യശൃംഖല വരച്ചുതീർക്കാൻ ചിത്രകാരനെ ശ്വാസംമുട്ടിച്ച സന്ദർഭവും പരിതസ്ഥിതിയുമാണ് നമ്മെ അമ്പരപ്പിക്കുന്നത്. ഇവ കാണുമ്പോൾ നാം മറന്നുവെന്നുകരുതി മാറ്റിവച്ചിരുന്ന അന്തഃശ്ചോദനകൾ പുറമുറ്റത്തിറങ്ങി പൂരക്കളി നടത്തുന്നതു നാം മനസിലാക്കുന്നു. കുടത്തിലടച്ചുകൊണ്ട് നടന്നിരുന്ന ഭൂതവേതാളങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ, നമ്മുടെ സ്വപ്നജീവിതത്തെ, പേടിസ്വപ്നങ്ങളെ, കലിബാധയെ നാം അടുത്തറിയുന്നു. ഞെട്ടാൻ പോലും പഴുതു തരാതെ വീർപ്പുമുട്ടിക്കുന്ന കൽപ്പനകളായി ഈ കരിപ്പടയണിയിലെ കൂർപ്പൻകോലങ്ങളെ നാം സമീപിക്കുന്നു. അവയുടെ നഖലാളനത്തിന്റെ എരിവും വറമണവും നമ്മെ ആവേശിക്കുന്നു. ഇപ്പോൾ സമയമെന്തായി? ഏതു ഋതുവാണ്? ആകാശം എന്താണിങ്ങനെ തിളച്ചുമറിയുന്നത്? പേക്കോലങ്ങളുടെ സൗന്ദര്യം ആറാം വാരി കുത്തി പിളരുന്നതെന്തിനാണ്? ഇങ്ങനെ എല്ലാം നാം ചോദിച്ചുപോകുന്നു.
ഏങ്കോണിപ്പിന്റെ തുടർകഥാപാത്രമായിട്ടാണോ നാം ഇവയെ കാണുന്നത്? കാണേണ്ടത്? എങ്ങനെ കാണണം എന്ന പ്രശ്നം ഉന്നയിക്കുന്ന പ്രശ്നചിത്രങ്ങളാണ് ദത്തൻ നമുക്ക് ദാനം ചെയ്യുന്നത്. ദാനം നിരസിക്കുവാൻ വയ്യ. കാരണം നാം വരച്ചില്ലെങ്കിലും ഇവ നമ്മുടെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ നമ്മുടെ ഉടമസ്ഥരാണ്. ഇവ കാണുന്ന നാം ഇവയാൽ ആവിഷ്ടരാണ്. നാം നമ്മെത്തന്നെ കാണുന്നു എന്നു മനസിലാക്കുന്നതുവരെ നാം ഒന്നും കാണുന്നില്ല.ഇത്രയധികം കറുപ്പ് എവിടെ ആയിരുന്നു എന്ന് നാം ആലോചിക്കുമോ? ഈ വരകളുടെ നിരപ്പില്ലായ്മ അർത്ഥസങ്കല്പത്തിനു തുരങ്കം വയ്ക്കുന്നുവോ? കറുത്ത ചോര പൊടിയുന്ന ഈ മർതൃമൃഗപക്ഷി രൂപങ്ങളിൽ എന്തുതരം ബീഭത്സലാവണ്യമാണ് നാം കണ്ടെത്തേണ്ടത്? ഈ പേക്കിനാരൂപങ്ങളോട് നാം എന്നെങ്കിലും ഇണങ്ങിച്ചേരുമോ?
നമ്മുടെ മധുവിധുശയ്യയിലേക്ക് ഈ രൂപങ്ങൾക്ക് പ്രവേശനം കിട്ടുമോ?
ഏതു സഹസ്രാബ്ദത്തിന്റെ അന്ത്യമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്? ഏതു ദൗർഭാഗ്യത്തിന്റെ കയ്യൊപ്പാണ് ഈ രൂപങ്ങൾ കൈവശപ്പെടുത്തിയിട്ടുള്ളത്?
മറ്റു സമകാലിക ചിത്രകാരന്മാരിൽ നിന്ന് ദത്തൻ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കറിയാം. എങ്കിലും ഈ രീതിയിൽ ആ വ്യത്യാസം രൗദ്രഭയാനകബീഭത്സങ്ങളെ ആയിരിക്കും അരങ്ങത്തുകൊണ്ടുവരുന്നത് എന്ന് നാം അറിഞ്ഞിരുന്നോ? ഒരുതരം ഉൗർജ്ജം ഈ രചനകളുടെ കേവലസമരൂപം തകർത്തുകളയുന്നു. ഇതിഹാസം പോലെ ഈ രചനകൾ വെളിപാടുകളുടെ ധർമ്മസങ്കടം ഏറ്റെടുത്തു നിശബ്ദമായി കൊലവിളി നടത്തുന്നു. അതിന്റെ മുഴക്കം കേട്ടുകൊണ്ടു മാത്രമേ ഈ ചിത്രങ്ങളിൽക്കൂടി സഞ്ചരിക്കുകയുള്ളൂ. നമ്മുടെ സമൂഹ മനസിനെ ആവേശിച്ചിരിക്കുന്ന ഹിംസാമൂർത്തികളെ വരകളിലും വർണങ്ങളിലും തളച്ചിട്ട് കീഴ്പ്പെടുത്തി വിധിനിയോഗം പ്രാവർത്തികമാക്കുന്ന വിചിത്ര പ്രതിഭാ പ്രതിഭാസത്തിനു മാത്രമേ ഈ അസുന്ദരതകളുടെ സുന്ദരത കണ്ടെത്താൻ കഴിയൂ. ആവേശങ്ങളെ വരകളിൽ തളച്ചിടുന്ന മാന്ത്രികനല്ലേ ചിത്രകാരൻ എന്നു നാം ചോദിച്ചുപോകുന്നു. നമ്മുടെ കാലഘട്ടത്തിന്റെ ഉരിപ്പൊരുൾ തന്നെയാണ് ഈ ചിത്രങ്ങളും തേടുന്നത്."
ചിത്രങ്ങൾ പോലെ ,അവയെക്കുറിച്ചുള്ള അയ്യപ്പപണിക്കരുടെ വാക്കുകളുടെ പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
ബി.ഡി. ദത്തൻ ഫോൺ: 9995404891
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |