കോട്ടയം . ഓണക്കാല വില്പന ലക്ഷ്യമിട്ട് വീടിന് പിന്നിൽ ഷെഡ് നിർമ്മിച്ച് ചാരായ വാറ്റും, വില്പനയും നടത്തി വന്ന പ്രവാസി പിടിയിൽ. അഞ്ച് ലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മണർകാട് അരീപ്പറമ്പ് കളത്തൂർ വീട്ടിൽ മനോജിനെയാണ് എക്‌സൈസ് പിടികൂടിയത്. ഓണക്കാലത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂടുതലായി വില്പന നടത്തുന്നതിനായാണ് ചാരായം വൻതോതിൽ നിർമ്മിച്ചത്.
സൗദിയിൽ ജോലി ചെയ്തിരുന്ന ഇയാൾ കൊവിഡിന് മുൻപാണ് നാട്ടിലെത്തിയത്. തിരികെ പോകാതെ നാട്ടിൽ തുടർന്ന് ചാരായ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. വിദേശത്തായിരുന്ന സമയത്തും ചാരായ നിർമ്മാണം നടത്തിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് ചാരായം നിർമ്മിച്ച് ലിറ്ററിന് 1500 രൂപ നിരക്കിൽ വില്പന നടത്തിയിരുന്നു. 16 ലിറ്ററിന്റെ കുക്കറാണ് സ്ഥാപിച്ചിരുന്നത്. വലിയ ബക്കറ്റുകളിൽ കോടയും നിറച്ചുവച്ചിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി. ഇന്നലെ രാവിലെ ആവശ്യക്കാരെന്ന വ്യാജേനെ സമീപിക്കുകയായിരുന്നു. 1000 രൂപ ലിറ്ററിന് വില പറഞ്ഞുറപ്പിച്ച ശേഷം പ്രതി എക്‌സൈസ് സംഘത്തിന് ചാരായം കൈമാറാൻ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് , പ്രിവന്റീവ് ഓഫിസർ പി ജി ഗോപകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മാമ്മൻ സാമുവൽ, ലാലു തങ്കച്ചൻ, ദീപു ബാലകൃഷ്ണൻ, നിമേഷ്, ജോസഫ് തോമസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയ രശ്മി എന്നിവം റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |