2021-22ൽ ഉത്‌പാദനം 9 വർഷത്തെ ഉയരത്തിൽ
കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര സ്വാഭാവിക റബർ ഉത്പാദനം കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എട്ടു ശതമാനം വർദ്ധനയുമായി ഒമ്പതുവർഷത്തെ ഉയരമായ 7.75 ലക്ഷം ടണ്ണിലെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം കൃഷിയിലുണ്ടായ വർദ്ധനയാണ് നേട്ടമായതെന്ന് റബർ ബോർഡ് വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര ഉത്‌പാദനത്തിലെ ഉണർവിനും ഇറക്കുമതി വളർച്ചയെ തടയാനായില്ല. കഴിഞ്ഞവർഷം 5.46 ലക്ഷം ടണ്ണാണ് ഇറക്കുമതി. മൊത്തം ഉപഭോഗം 12.38 ലക്ഷം ടൺ. 2012-13ൽ ആഭ്യന്തര റബർ ഉത്പാദനം റെക്കാഡ് 9.13 ലക്ഷം ടണ്ണായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഉത്പാദനം ഏഴുലക്ഷം ടണ്ണിന് താഴേക്കിടിഞ്ഞു; ഒരുവേള ഉത്പാദനം ആറുലക്ഷം ടണ്ണിനും താഴെയെത്തിയിരുന്നു. 2018-19ലെ 5.82 ലക്ഷം ടണ്ണാണ് ഇറക്കുമതിയിലെ റെക്കാഡ്.
കൃഷിയിൽ ഉണർവ്
കഴിഞ്ഞവർഷം റബർകൃഷി 8.26 ലക്ഷം ഹെക്‌ടറിലായിരുന്നു; ഇത് റെക്കാഡാണ്. 7.18 ലക്ഷം ഹെക്‌ടറിലാണ് ടാപ്പിംഗ് സജീവം; ഇതും പുതിയ ഉയരമാണ്. ഓരോ ഹെക്‌ടറിൽ നിന്നും 1,472 കിലോഗ്രാമാണ് കഴിഞ്ഞവർഷത്തെ ഉത്പാദനം. തൊട്ടുമുൻവർഷം ഇത് 1,442 കിലോയായിരുന്നു. 2006-07ലെ 1,879 കിലോയാണ് റെക്കാഡ്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര സ്വാഭാവിക റബർ ഉപഭോഗത്തിൽ 73 ശതമാനവും ടയർ നിർമ്മാണമേഖലയിലാണ്. കഴിഞ്ഞവർഷം ഈ മേഖലയിലെ ഉപഭോഗം 15.9 ശതമാനം ഉയർന്നു.
ആഭ്യന്തര ഉത്പാദനം നടപ്പുവർഷം 8.50 ലക്ഷം ടണ്ണും ഉപഭോഗം 12.90 ലക്ഷം ടണ്ണുമായിരിക്കുമെന്നാണ് റബർ ബോർഡിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |