കൊച്ചി: കേരളകൗമുദി കാർഷിക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാർഷിക സെമിനാർ പറവൂരിൽ ആവേശമായി. കേരളകൗമുദിയും എസ്.എൻ.ഡി.പി.യോഗം പറവൂർ യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
രാവിലെ പതിനൊന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു . കാർഷികമേഖലയിലെ സമഗ്ര മുന്നേറ്റങ്ങളും പ്രതിസന്ധികളും വിവരിച്ചും നർമ്മം കലർത്തിയും കർഷകൻ കൂടിയായ മന്ത്രി നടത്തിയ പ്രസംഗം സദസിൽ ചിരിപടർത്തി. കാർഷികമേഖലയിലും മറ്റ് വിവിധ മേഖലകളിലും മികവ് പുലർത്തിയവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാനെത്തിയവരോടും കാര്യങ്ങൾ തിരക്കി നിർദേശങ്ങൾ നൽകിയതിനു ശേഷമാണ് മന്ത്രി വേദിവിട്ടത്.
പുരസ്‌കാര വിതരണത്തിനു ശേഷം ഓരോ വീട്ടിലും കൃഷിയിടമെന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്തുകളുടെ 500ലേറെ കിറ്റുകളും ആയുർജാക്ക് പ്ലാവിൻ തൈകളും വിതരണം ചെയ്തു. സംസ്ഥാന സർക്കാരാണ് പച്ചക്കറി വിത്തുകൾ ലഭ്യമാക്കിയത്. തുടർന്ന് എസ്.പി.സി ചെയർമാൻ എൻ.ആർ. ജയ്‌മോൻ, എസ്.പി.സി സി.ഇ.ഒ മിഥുൻ പി. പുല്ലുമേട്ടിൽ തുടങ്ങിയവർ പഠന ക്ലാസുകൾ നയിച്ചു. സംശയങ്ങൾക്ക് മറുപടിയും നൽകി.
ജൈവകൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമുള്ള ക്ളാസുകൾ കാർഷികമേഖലയിലെ പുതിയ പരിണാമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കർഷകരിലേക്കും സാധാരണക്കാരിലേക്കും പകർന്നു. പ്ളാവിനെയും ചക്കയെയും കുറിച്ച് ആയുർജാക്ക് പ്രചാരകനായ വർഗീസ് തരകന്റെ വിശദീകരണങ്ങളും പ്രതിനിധികൾക്ക് കൗതുകമായി.
പരിപാടിയോടനുബന്ധിച്ച് എസ്.പി.സി സംഘടിപ്പിക്കുന്ന സൗജന്യ മണ്ണ് പരിശോധനയ്ക്കുള്ള രജിസ്‌ട്രേഷനും ഇവിടെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |