പയ്യന്നൂർ : ഏറ്റവും കൂടുതൽ വില്പന നടക്കുന്ന ഓണക്കാലത്ത് പരുത്തിക്ഷാമം മൂലം പ്രതിസന്ധിയിലായ മിക്ക ഖാദി നൂൽപ്പ് കേന്ദ്രങ്ങൾ. പ്രവർത്തിക്കുന്നവയിൽ തന്നെ ഏതാനും ദിവസത്തേക്കുള്ള സ്ലൈവർ മാത്രമാണുള്ളത്. തൊഴിലാളികളാണെങ്കിൽ കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കടുത്ത ദുരിതത്തിലുമാണ്.
നേരത്തെ നടന്ന കർഷകസമരങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ പരുത്തിക്ഷാമം. ആന്ധ്ര , ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഉത്പാദനം കുറഞ്ഞതിന് പുറമെ കയറ്റുമതി കൂടുകയുമായപ്പോൾ ആഭ്യന്തര വിപണിയിൽ പരുത്തിക്ഷാമം രൂക്ഷമാണ്. പരുത്തിയുടെ വില വർദ്ധനവും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. നേരത്തെ 200 രൂപയോളം വിലയുണ്ടായിരുന്ന പരുത്തിക്ക് ഇcപ്പാൾ 380 രൂപ നൽകണം. കയറ്റിറക്ക് ചെലവിലും വൻവർദ്ധനവ് വന്നു.
സംസ്കരിച്ച പരുത്തി തീരെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. നിലവിൽ ചിലയിടങ്ങളിൽ ഒരാഴ്ചയ്ക്കുള്ള സ്ലൈവർ ഉണ്ടെങ്കിലും സ്റ്റോക്ക് എത്തിയില്ലെങ്കിൽ ഇവയും അടച്ചിടേണ്ടിവരുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു.
വലിയ പ്രതീക്ഷയേകി വൈവിദ്ധ്യവൽക്കരണം നടക്കുമ്പോഴാണ് പരുത്തിക്ഷാമം ഖാദിയെ പ്രതിസന്ധിയിലാക്കുന്നത്.
കൂലി കിട്ടാതെ തൊഴിലാളികൾ
പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ 10 മാസവും ഫർക്കാ ഗ്രാമോദയ ഖാദിസംഘത്തിൽ 13 മാസവും സർവ്വോദയ ഖാദി സ്ഥാപനങ്ങളിൽ 20 മാസവുമായി തൊഴിലാളികൾക്ക് മിനിമം കൂലിയും ആനുകൂല്യങ്ങളും കുടിശികയാണ്. ഓണം മുന്നിലെത്തിയ സമയത്താണ് തൊഴിലും നേരത്തെ ജോലി ചെയ്തതിന്റെ കൂലിയും ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഇവരെല്ലാം.
ഉറപ്പ് ലഭിച്ചെന്ന് സി.ഐ.ടി.യു
പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖാദി വർക്കേഴ്സ് യൂണിയന്റെ
( സി.ഐ.ടി.യു.) ആഭിമുഖ്യത്തിൽ , ഖാദി തൊഴിലാളികൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം
ഖാദി ബോർഡ് അധികൃതരുടെ ഉറപ്പിനെ തുടർന്ന് മാറ്റിവെച്ചതായി നേതാക്കൾ അറിയിച്ചു.കൂലി കുടിശിക ഓണത്തിനുമുമ്പ് നൽകുമെന്നും, തൊഴിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും, തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായം നൽകുന്ന കാരൃമടക്കം 26 ന് ചേരുന്ന ഖാദി ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും,
ഖാദി ബോർഡ് സെക്രട്ടറി യൂണിയനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവെച്ചതെന്നും നേതാക്കൾ പറഞ്ഞു.
അതെ സമയം നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി.) 28ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |