കാസർകോട് : ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിൽ നിന്ന് കവർച്ച പോയ പഞ്ചലോഹവിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസങ്കടിയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ശ്രീകോവിലിന്റെ വാതിൽ തകർത്താണ് പഞ്ചലോഹ വിഗ്രഹവും വെള്ളിയിൽ തീർത്ത പ്രഭാവലയവും രണ്ട് ഭണ്ഡാരങ്ങളും കവർന്നത്. കവർച്ചാമുതൽ കുറ്റിക്കാട്ടിൽ നിന്നും പൊളിച്ചെടുക്കാൻ ശ്രമിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത് നടക്കാത്തതിനാൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച്ച ചെയ്ത വിവരം കണ്ടത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും കാസർകോട് നിന്നെത്തിയ വിരലടയാള വിദഗ്ദരും പൊലീസ് നായയും രാസപരിശോധന വിദഗ്ദരും പരിശോധന നടത്തി. പഞ്ചലോഹം വിറ്റഴിക്കാൻ പ്രയാസമാണെന്ന് കരുതിയാവണം വിഗ്രഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ ക്ഷേത്രക്കവർച്ചകളിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈ.എസ്.പി വി.വി മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |