ആലപ്പുഴ: പ്രാദേശിക വിഷയങ്ങളിൽ സി.പി.എമ്മിനെ അടിക്കടി പരസ്യമായി വിമർശിക്കുന്ന സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ നിലപാടിൽ മാറ്റമില്ലാതിരിക്കെ, ഇന്ന് തുടങ്ങുന്ന പാർട്ടി ജില്ലാ സമ്മേളനത്തിലെ ചർച്ചകളും ആ വഴിക്കുതന്നെ നീങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന ഭരണത്തിലെ അതൃപ്‌തിയും എൽ.ഡി.എഫിലെ പ്രശ്‌നങ്ങളും പ്രതിനിധികൾ ഉന്നയിച്ചേക്കും. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങൾ വലിയ വാർത്തയായതിന്റെ പിന്നാലെയാണ് ആലപ്പുഴയിലെ സമ്മേളനം.
പാർട്ടിയിൽ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവർക്കാണ് ജില്ലയിൽ മേൽക്കൈ എന്നതിനാൽ സംസ്ഥാന നേതൃത്വത്തിനെതിരെ കാര്യമായി വിമർശനമുയരാനിടയില്ല. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, കയർമേഖലയിലെ വിഷയങ്ങൾ, എക്‌സൽ ഗ്ളാസസ് കമ്പനിയിലെ പ്രശ്‌നങ്ങൾ എന്നിവയായിരിക്കും പ്രധാനമായി ചർച്ചയാകുക. കരിമണൽ ഖനനത്തിൽ പലതവണ സി.പി.എം നിലപാടിനെ ആഞ്ചലോസ് പരസ്യമായി വിമർശിച്ചിരുന്നു. എച്ച്. സലാം എം.എൽ.എയുമായി ഫേസ്ബുക്കിലൂടെ പോരടിച്ചത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്‌തു.
മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ് ഭാരവാഹികളിൽ ഭൂരിഭാഗവും. കാനം അനുകൂലിയായ ആഞ്ചലോസ് ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാദ്ധ്യത. കഴിഞ്ഞ സമ്മേളനത്തിലാണ് ആഞ്ചലോസ് സെക്രട്ടറിയായത്. അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി. കൃഷ്‌ണപ്രസാദ് എന്നിവരിൽ ഒരാൾ ഒഴിഞ്ഞേക്കും. കഴിഞ്ഞ തവണ കാനം വിഭാഗത്തിന്റെ പാനലിനെതിരെ മത്സരിച്ച് ജയിച്ചയാളാണ് കൃഷ്‌ണപ്രസാദ്. ഒൗദ്യോഗിക വിഭാഗത്തിലെ ചന്ദ്രൻ ഉണ്ണിത്താനാണ് പരാജയപ്പെട്ടത്.
കയർ 'മുറുകും"
കയർ മേഖലയിലെ പ്രശ്‌നങ്ങളിൽ സി.പി.ഐ നടത്തിയ സമരം പിന്നീട് സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വന്നു. നേരത്തെ നൽകിയിരുന്ന സഹായങ്ങൾ തുടരാനാവില്ലെന്ന ധനം, വ്യവസായ മന്ത്രിമാരുടെ നിലപാട് സമ്മേളനത്തിൽ വിമർശിക്കപ്പെടും. തോമസ് ഐസക് ഒന്നും ചെയ്‌തില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസം ആഞ്ചലാേസ് പ്രതികരിച്ചത് ഇതിനൊപ്പം കൂട്ടിവായിക്കേണ്ടിവരും.
പ്രതിഭാ സായാഹ്നം
ഇന്ന് വൈകിട്ട് അഞ്ചിന് ഹരിപ്പാട് നാരകത്ര ജംഗ്ഷനിൽ പ്രതിഭാ സായാഹ്നം നടക്കും.ഡോ പി.കെ.ജനാർദ്ദനക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ, ചേർത്തല ജയൻ, പി.കെ.മേദിനി, എ.ഷാജഹാൻ, ടി.ടി.ജിസ്‌മോൻ, ഡി.അനീഷ്, എ.അജികുമാർ എന്നിവർ പ്രസംഗിക്കും. ഗൗരി കൃഷ്ണ അവതരിപ്പിക്കുന്ന സഖാവ് എന്ന കഥാപ്രസംഗവും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |