പൂച്ചാക്കൽ : എക്‌സൈസ് വകുപ്പിന്റെ വക സ്ഥലം വഴിക്കായി കിട്ടാതായതോടെ, അഞ്ചുവർഷം മുമ്പ് ഒന്നര കോടിയോളം രൂപ മുടക്കി നിർമ്മിച്ച അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തിയായി മാറി. സഞ്ചാരികളെത്താത്ത ടെർമിനൽ സാമൂഹ്യവിരുദ്ധർക്ക് 'സുരക്ഷിത താവളമാണപ്പോൾ.
പഴയ അരൂക്കുറ്റി ബോട്ട് ജെട്ടി പൊളിച്ചു മാറ്റിയാണ് ടെർമിനൽ നിർമ്മിച്ചത്. ടെർമിനലിനോട് ചേർന്നുള്ള ഭൂമിയും വഴിയും എക്‌സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥലം ടൂറിസം വകുപ്പിന് വിട്ടു കിട്ടാത്തതാണ് ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കാൻ തടസമാകുന്നത്. വകുപ്പുകൾ തമ്മിൽ പലവട്ടം ചർച്ച നടത്തിയിട്ടും ഭൂമി കൈമാറുന്നതിൽ തീരുമാനമായില്ല. അരൂക്കുറ്റി ജെട്ടിയോട് ചേർന്ന് ഏക്കർ കണക്കിന് ഭൂമിയാണ് റവന്യൂ, എക്‌സൈസ് വകുപ്പുകൾക്കായുള്ളത്. രാജഭരണ കാലത്ത് തിരുവിതാംകൂറിന്റെ വടക്കേ കവാടമായിരുന്ന അരൂക്കുറ്റിയിൽ സിവിൽ ഓഫീസുകളും പൊലീസ് സ്റ്റേഷനും കുറ്റവാളികളെ വിചാരണ തടവുകാരായി സൂക്ഷിക്കുന്നതിന് ജയിലും ഉണ്ടായിരുന്നു. ഇതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. രാജഭരണം മാറപ്പോൾ ഈ വസ്തുവകകൾ സർക്കാർ ഏറ്റെടുത്തു.
റോഡുഗതാഗതം പുരോഗമിക്കുന്നതിന് മുമ്പ് പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി , അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിലുള്ള നൂറ് കണക്കിന് ആളുകളാണ് നത്യേന അരൂക്കുറ്റിയിൽ നിന്ന് ബോട്ടിൽ എറണാകുളം, ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. അരൂ- അരൂക്കുറ്റി പാലം വന്നപ്പോഴാണ് ജലയാത്ര റോഡുഗതാഗതത്തിന് വഴിമാറിയത്. ഇതോടെ തിരക്കൊഴിഞ്ഞ ജെട്ടി കായൽ ടൂറിസത്തിന്റെ വികസനം മുന്നിൽ കണ്ട് ഹൗസ്‌ബോട്ട് ടെർമിനലാക്കാൻ തീരുമാനിക്കുകയായിരുന്നു.
സർക്യൂട്ട് ടൂറിസം പദ്ധതി
അരൂക്കുറ്റിയിൽ നിന്ന് ഹൗസ്‌ബോട്ടിലൂടെ കാക്കതുരുത്ത , ഉളവയ്പ് എന്നിവിടങ്ങളിലെ ഗ്രാമീണ കാഴ്ചകൾ കണ്ട് പൂച്ചാക്കൽ തോടു വഴി അഞ്ചു തുരുത്ത്, സെന്റ് മേരീസ് തുരുത്ത് വഴി തിരികെ അരൂക്കുറ്റിയിൽ എത്തുന്ന സർക്യൂട്ട് ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്തത്.
ഉദ്യാനത്തിനായി ഭൂമി തേടി പഞ്ചായത്ത്
ഹൗസ് ബോട്ട് ടെർമിനൽ പരിസരം വാടകയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് എക്‌സൈസ് വകുപ്പിനെ സമീപിച്ചിട്ടുണ്ട് . കാട് പിടിച്ചു കിടക്കുന്ന ഏക്കർ കണക്കിന് ഭൂമി വൃത്തിയാക്കി ഉദ്യാനം നിർമ്മിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. ടൂറിസം, റവന്യു വകുപ്പുകളുടെ കൈവശമുള്ള ഭൂമി വികസന കാര്യങ്ങൾക്ക് വിനിയോഗിക്കുവാനുള്ള ഇടപെടലുകൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരൂക്കുറ്റിയുടെ നഷ്ടപ്രതാപം തിരികെ കൊണ്ടുവരാനുള്ള സൗകര്യങ്ങളാണ് സർക്കാർ വകുപ്പുകൾ ഇല്ലാതാക്കുന്നത്. റവന്യു, എക്‌സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് അരൂക്കുറ്റിയിലെ ടൂറിസം പദ്ധതികൾ നടപ്പാകാത്തതിന് പിന്നിൽ.- കെ.പി.നടരാജൻ, അരൂക്കുറ്റി
ഒന്നരക്കോടിയോളം രൂപ മുടക്കി ഹൗസ് ബോട്ട് ടെർമിനൽ നിർമ്മിച്ചിട്ട് തുറന്നു കൊടുക്കാത്തത് നീതികരിക്കാനാവുന്നതല്ല. സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് പദ്ധതി നടപ്പാകാത്തത്അബ്ദുൾജബ്ബാർ, പാണാവള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |