തിരുവനന്തപുരം: സർവകലാശാലാ നിയമനങ്ങളിലെ ക്രമക്കേടുകളടക്കം കണ്ടെത്താൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതിലൂടെ ഗവർണർ ഉന്നമിടുന്നത് കണ്ണൂർ, കേരള വി. സിമാരെയാണ്. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്നതിനെതിരേ ഗവർണർ നേരത്തേ രംഗത്തെത്തിയിരുന്നു. തന്നെ സമ്മർദ്ദത്തിലാക്കി നിയമന ഉത്തരവ് ഇറക്കിച്ചെന്നു കാട്ടി ചാൻസലർ പദവി ഒഴിയാൻ വരെ അദ്ദേഹം സന്നദ്ധനായി. രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകാനുള്ള തന്റെ നിർദ്ദേശം അവഗണിച്ചതാണ് കേരള വി.സി വി.പി മഹാദേവൻ പിള്ളയുമായുള്ള ഉടക്കിന് കാരണം.
ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇരുവരെയും പുറത്താക്കാൻ വരെ നിയമനാധികാരിയായ ചാൻസലർക്ക് കഴിയും. ഇത്തരം കടുത്ത നടപടികൾക്ക് മുന്നോടിയായാണ് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. ബന്ധു നിയമനങ്ങളിലടക്കം ഗവർണർക്ക് കിട്ടിയ പരാതികൾ ജൂഡീഷ്യൽ സമിതിക്ക് കൈമാറിയേക്കും. യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളെല്ലാം അഭിമുഖത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. നിയമനം നടത്തുന്നത് വിസി അദ്ധ്യക്ഷനായ സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വിസി തന്നെ. യുജിസിയുടെ 2010ലെ ചട്ടപ്രകാരം അദ്ധ്യാപക നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത, അക്കാഡമിക് മികവ്, ഇന്റർവ്യൂവിലെ മാർക്ക് എന്നിവ പരിഗണിക്കണമായിരുന്നു. 2018 ൽ യുജിസി ഇത് മാറ്റി. അക്കാഡമിക് മികവുള്ളവരെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു വിളിക്കണം എന്നാക്കി. സർവകലാശാലകൾക്ക് ഇഷ്ടമുള്ള കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാം. യോഗ്യരെ വിസിയുടെ സമിതി ഇന്റർവ്യൂ നടത്തി അതിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമിക്കും. ഈ നടപടികളിൽ വി.സിമാർ വീഴ്ച വരുത്തിയെന്ന് നിരവധി പരാതികൾ ചാൻസലറുടെ മുന്നിലുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കാര്യത്തിൽ സ്വജനപക്ഷപാതം ബോദ്ധ്യമായിട്ടും കണ്ണൂർ വി.സി നിയമന നടപടികളുമായി മുന്നോട്ടുപോയെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ജുഡീഷ്യൽ അന്വേഷണത്തിൽ ഇക്കാര്യം ബോദ്ധ്യമായാൽ വിസിക്കെതിരേ നടപടിയെടുക്കാൻ ഗവർണർക്കാവും. സെനറ്റിൽ ചട്ടവിരുദ്ധമായി ചാൻസലർക്കെതിരേ പ്രമേയം കൊണ്ടുവന്നതാണ് കേരള വി.സിക്കെതിരേ ആയുധമാക്കുക.
ചെലവ് സർക്കാർ വഹിക്കണം
സർവകലാശാലകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഗവർണർ നിയോഗിക്കുന്ന ജുഡിഷ്യൽ കമ്മിഷന്റെ ചെലവുകൾ സർക്കാർ നൽകേണ്ടിവരും. ഇതിന് ഗവർണർ സർക്കാരിന് നിർദ്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |