തിരുവനന്തപുരം: പുനർവിളംബരം നടത്താനാവാതെ 11 ഓർഡിനൻസുകൾ റദ്ദായിപ്പോയ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് നിയമസഭാ സമ്മേളനം അടിയന്തരമായി ചേരുന്നതെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂലായ് 21നാണ് സഭയുടെ അഞ്ചാം സമ്മേളനം അവസാനിച്ചത്. അക്കാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കാനായി പ്രത്യേകസമ്മേളനം ഒക്ടോബർ, നവംബർ മാസങ്ങളിൽ ചേരുമെന്ന് അന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതൽ 42 ദിവസത്തിനുള്ളിൽ നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാനായില്ല. റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്ത് നിയമനിർമാണം നടത്തേണ്ടതുണ്ട്.
നാളെ മുതൽ സെപ്തംബർ രണ്ട് വരെയാണ് സമ്മേളനം. സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ചുള്ള പ്രത്യേകയോഗം മാത്രമാണ് ആദ്യ ദിനം. 23ന് സഹകരണസംഘം രണ്ടാം ഭേദഗതി ബിൽ, മാരിടൈം ഭേദഗതി ബിൽ, കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവ വരും. 24ന് ലോകായുക്ത ഭേദഗതി ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, ആഭരണത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവ പരിഗണിക്കും.
ഗവർണർ ഉചിതമായി
പ്രവർത്തിക്കുമെന്ന് വിശ്വാസം
ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ ചുമതലപ്പെട്ടവരാണ് ഗവർണറും സ്പീക്കറുമെന്ന് സ്പീക്കർ പറഞ്ഞു. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ, ക്ഷീരസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഹകരണസംഘം ഭേദഗതി ബിൽ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ഗവർണർ ഉചിതമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു മറുപടി. ഭരണഘടനാനുസൃതമായി എന്താണോ ചെയ്യേണ്ടത്, അങ്ങനെ ചെയ്യുമെന്ന് കരുതുന്നു. നിയമനിർമാണം നിയമസഭയുടെ അധികാരമാണ്. ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണത്.
ഏറ്റവും കാര്യക്ഷമമായി സമ്മേളിക്കുന്ന സഭയാണ് കേരളത്തിലേത്. ബഡ്ജറ്റ് പാസാക്കാനായി മാത്രം ആറും ഏഴും ദിവസം സമ്മേളിക്കുന്ന നിയമസഭകളുണ്ട്. അവയ്ക്കിടയിലാണ് കേവലം നിയമനിർമാണത്തിന് മാത്രം കഴിഞ്ഞവർഷം കേരളനിയമസഭ 21 ദിവസം സമ്മേളിച്ചതെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |