തൊടുപുഴ: നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസുകാരനെയും കൂട്ടാളിയെയും തൊടുപുഴ എക്സൈസ് പിടികൂടി.ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തൊടുപുഴ മുതലക്കോടം മുണ്ടയ്ക്കൽ വീട്ടിൽ എം.ജെ.ഷാനവാസ്(33),സുഹൃത്തും മെഡിക്കൽ റെപ്രസെന്റിറ്റീവുമായ കുമാരമംഗലം കുന്നത്ത് വീട്ടിൽ ഷംനാസ് കെ.ഷാജി (33)എന്നിവരെയാണ് 3.6ഗ്രാം എം.ഡി.എം.എയും,20ഗ്രാം കഞ്ചാവുമായി പിടികൂടിയത്.ഇരുവരുടെയും കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30ന് തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.ലഹരി ഇടപാടുകൾ നടക്കുന്നതായ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി മുതലക്കോടവും പരിസരവും എക്‌സൈസ് ഇന്റലിജന്റ്‌സിന്റെ നിരീക്ഷണത്തിലായിരുന്നു.ഷാനവാസിന്റെ കാറിൽ വച്ച് ലഹരി മരുന്ന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.എക്‌സൈസ് സംഘത്തെ കണ്ട് ഷംനാസ് സമീപത്തെ പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ഷാനവാസ് കുറുച്ച് നാളായി ലഹരിമരുന്ന് വിൽപ്പന നടത്തിവന്നിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.
ഇരുവരുടെയും വീടുകളിലും പരിശോധന നടത്തി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എം.ജെ.ഷാനവാസ് ഇടുക്കി എ.ആർ ക്യാമ്പിലെ അസി.ജി.ഡി ചാർജ്ജ് വഹിക്കുന്നയാളും പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്.എക്സൈസ് ഇൻസ്പക്ടർ സി.പി.ദിലീപ്, അസി.ഇൻസ്പക്ടർ ഷാഫി അരവിന്ദാക്ഷൻ,പ്രിവന്റീവ് ഓഫീസർമാരായ ഒ.എച്ച്.മൺസൂർ,സെബാസ്റ്റ്യൻ പി.എ,ദേവദാസ്.പി, സാവിച്ചൻ മാത്യു,സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ.ദിലീപ്,എ.ജെ.സുബൈർ,ആസിഫിലി,അനീഷ് ജോൺ, സിന്ധു.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |