@ ആദ്യ സർവീസ് ചാത്തമംഗലത്ത്
കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി കോഴിക്കോട് ഓടാൻ ഇനി ഡബിൾ ബെൽ കിട്ടിയാൽ മതി. ഉദ്ഘാടന തിയതി ഗതാഗതമന്ത്രി അറിയിച്ചാൽ ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ചാത്തമംഗലം പഞ്ചായത്തിൽ ഓടി തുടങ്ങും. പദ്ധതി വിജയിച്ചാൽ മറ്റ് ഗ്രാമപഞ്ചായത്തുകളിലും ഗ്രാമവണ്ടി ഓടിക്കാനാണ് അധികൃതരുടെ തീരുമാനം.
പഞ്ചായത്താണ് ഇന്ധന തുക കണ്ടെത്തേണ്ടത്. ആദ്യമാസത്തെ തുക ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് നൽകിയിട്ടുണ്ട്. വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. ഒരോ മാസവും ഒരു ലക്ഷം രൂപ ഇന്ധനത്തിനായി സമാഹരിക്കണം. സ്‌പോൺസർഷിപ്പ് മുഖേന തുക കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമവണ്ടിക്കായി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിക്കും. ജനപ്രതിനിധികൾ സ്പോൺസർഷിപ്പിനായി ആളുകളെ സമീപിക്കും. പലരും ഇതിനംകം സ്‌പോൺസർഷിപ്പുമായി വന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗ്രാമവണ്ടി സർവീസ് നടത്തി ലഭിക്കുന്ന തുക ജീവനക്കാരുടെ ശമ്പളത്തിനും വണ്ടിയുടെ അറ്റകുറ്റപണികൾക്കും ഉപയോഗിക്കും.
സ്കൂൾ സമയത്തെ സർവീസുകൾ കഴിഞ്ഞ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, എം.വി.ആർ കാൻസർ സെന്റർ, നായരുകുഴി, ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ, നെച്ചൂളി കുടുംബാരോഗ്യ കേന്ദ്രം, വെള്ളന്നൂർ ആയുർവേദ ആശുപത്രി, നായരുകുഴി ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. 100 രൂപ നൽകി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തേക്ക് 10 രൂപ മാത്രം നൽകി യാത്രചെയ്യാം. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ് പദ്ധതി ആദ്യമായി കൊണ്ടുവന്നത്. തൃശൂർ ജില്ലയിൽ എളവള്ളി പഞ്ചായത്തിലും വെള്ളിയാഴ്ച മുതൽ ഗ്രാമവണ്ടി ഓടിതുടങ്ങി.
' സ്പോൺസർഷിപ്പിലൂടെ ഇന്ധനത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നാൽ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിക്കും. അതിന് സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഓളിക്കൽ ഗഫൂർ, പ്രസിഡന്റ്, ചാത്തമംഗലം പഞ്ചായത്ത്.
'ഉദ്ഘാടനത്തിന് മന്ത്രിയുടെ ഡേറ്റ് കിട്ടിയാൽ ഗ്രാമവണ്ടി സർവീസ് ആരംഭിക്കും.
കെ.യൂസഫ്, ഡി.ടി.ഒ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |