പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കി. ഇവർ ഹൈക്കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. പതിമൂന്ന് സാക്ഷികൾ കൂറുമാറിയിരുന്നു.
ഒന്നാം പ്രതിയടക്കം നാലുപേർ ജാമ്യത്തിൽ തുടരും.
രണ്ടു മുതൽ ഏഴുവരെയുള്ള പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ,അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള പ്രതികളായ നജീബ്, ജൈജു മോൻ, അബ്ദുൾ കരീം, സജീവ്, എന്നിവർക്കു പുറമേ, അവസാനത്തെ രണ്ടു പ്രതികളായ ബിജു, മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
അനീഷ്, സിദ്ദിഖ്, ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്
എന്നിവരാണ് ജാമ്യത്തിൽ തുടരുന്നത്.
ചില സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. നേരിട്ടും ഇടനിലക്കാർ മുഖേനയും സ്വാധീനിക്കാൻ ശ്രമിച്ചു. പ്രതികളുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സാക്ഷികളെ പല വാഗ്ദാനങ്ങളും നൽകി മൊഴിമാറ്റാൻ നിർബന്ധിച്ചു. മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സ്വാധീനിക്കാൻ ശ്രമിച്ചത്.
കൂറുമാറിയ പതിമൂന്ന് സാക്ഷികളിൽ ഏഴുപേരും
രഹസ്യമൊഴി നൽകിയവരാണ്.
ഈ മാസം 31നകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |