തിരുവനന്തപുരം: മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തകരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങൾ എല്ലാവരെയും വിമർശിക്കുന്നുണ്ട്, രാഷ്ട്രീയ പാർട്ടികൾക്ക് നിങ്ങളെ വിമർശിക്കാൻ അവസരം കിട്ടുമ്പോൾ അവരും വിമർശിക്കും. അതുകൊണ്ട് അത്തരം വിമർശനങ്ങളോട് അസഹിഷ്‌ണുത കാണിക്കേണ്ടതില്ല. മാദ്ധ്യമ മേഖലയിലെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. മാദ്ധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുകയാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമപാലകരെ അറിയിക്കുന്നതിനു പകരം അത് വാർത്തയാക്കാനാണ് പലർക്കും താത്പര്യം. കുറ്റവാളികളുമായി പൊരുത്തപ്പെടലുകളും ധാരണകളുമുണ്ടാകുന്നു.
ദേശീയതലത്തിൽ പലതരത്തിൽ പത്രസ്വാതന്ത്യം ഹനിക്കപ്പെടുമ്പോൾ കേരളത്തിൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ചെറുവിരൽ അനക്കം പോലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സർക്കാരിനെ വിമർശിക്കാനുള്ള മാദ്ധ്യമപ്രവർത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ വിമർശനങ്ങളെ സർക്കാർ സ്വീകരിക്കും. മാദ്ധ്യമ പ്രവർത്തകർക്കുള്ള ഇൻഷ്വറൻസ് പദ്ധതിയിലെ സർക്കാർ വിഹിതം 50 ലക്ഷമായി ഉയർത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ് ബാബു, യൂണിയൻ ജനറൽ സെക്രട്ടറി ഇ. എസ്. സുഭാഷ്, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഉച്ചയ്‌ക്ക് 12ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ക്യാപ്ഷൻ: കേരള പത്രപ്രവർത്തക യൂണിയൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, കെ.യു.ഡബ്ളിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, കെ.യു.ഡബ്ളിയു.ജെ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |