തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വെന്റിലേറ്ററിലായ പിണറായി വിജയൻ സർക്കാരിനെ നരേന്ദ്രമോദി സർക്കാർ ഓക്‌സിജൻ കൊടുത്ത് രക്ഷിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. യു.പി.എ സർക്കാർ നൽകിയതിനെക്കാൾ സഹായം മോദി സർക്കാർ നൽകി. കണക്കുകൾവെച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ പാഴാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. കേന്ദ്രം വായ്‌പാ പരിധി കൂട്ടിയതു കൊണ്ട് മാത്രമാണ് ശമ്പളവും പെൻഷനുമൊക്കെ മുടങ്ങാതെ കൊടുക്കാനാവുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗം തകർത്ത ചതിയനാണ് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ പേരിൽ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. രഘുനാഥ്, ജനറൽ സെക്രട്ടറി എം. ടി. രമേശ്, നേതാക്കളായ ജെ. ആർ. പത്മകുമാർ, പി.കൃഷ്‌ണകുമാർ, ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ്, വെങ്ങാനൂർ സതീഷ് തുടങ്ങിയവർ ധർണയ്‌ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |